മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ഉദ്യോഗസ്ഥ വീഴ്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി
വടക്കാഞ്ചേരി: തൃശൂർ പൂരത്തിന് വേണ്ടി തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ മുണ്ടത്തിക്കോട് വയലിലെ വെടിപ്പുരയിൽ നിർമിക്കുമ്പോൾ പൊട്ടിത്തെറിച്ച് 16 പേർ മരിക്കാനിടയായ അപകടത്തിന്റെ സാഹചര്യവും സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വടക്കാഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് എ. അബ്ദുൽ റസാഖ് ഉത്തരവിട്ടു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടതാണെന്നാരോപിച്ച് ആന്റോ ഡി. ഒല്ലൂക്കാരനാണ് ഹരജി ഫയൽ ചെയ്തത്.
കൊച്ചി എക്സ്പ്ലോസീവ് സേഫ്റ്റി ഓഫിസർ, വടക്കാഞ്ചേരി മുനിസിപ്പൽ സെക്രട്ടറി, മുണ്ടത്തിക്കോട് വില്ലേജ് ഓഫിസർ, തൃശൂർ ജില്ല കലക്ടർ, വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യു ഓഫിസർ, തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരാണ് എതിർകക്ഷികൾ.
ചൂട് കൂടുതലുള്ള കാലാവസ്ഥയിൽ വായുമണ്ഡലം തണുപ്പിക്കുന്നതിന് വേണ്ട മുൻകരുതൽ എടുത്തില്ല, സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നതിൽ എതിർകക്ഷികൾക്ക് വീഴ്ച ഉണ്ടായി, സുരക്ഷാ ക്രമീകരങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടു എന്നീ കാര്യങ്ങളാണ് പരാതിക്കാരൻ ആരോപിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ബേബി പി. ആന്റണി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.