തൃശൂർ: വെട്ടിപ്പിനും തട്ടിപ്പിനും നവ മാർഗങ്ങളുടെ വലിയ മാർക്കറ്റായി ജില്ല മാറുകയാണ്. എത്ര ‘കിട്ടിയിട്ടും’ പാഠം പഠിക്കാത്ത ജനം വീണ്ടും വീണ്ടും കുരുക്കുകളിൽ കുരുങ്ങാൻ തയാറായി നിൽക്കുന്നു. വട്ടിപ്പലിശക്ക് പണം നൽകി നിക്ഷേപം ഉണ്ടാക്കുന്നവരും പുത്തൻ കെണികളിൽ അകപ്പെടുന്നുണ്ട്.
ഓൺലൈൻ തട്ടിപ്പിന്റെ പൊടിപൂരമാണ്. വട്ടമെത്തിയ കുറി കിട്ടാതെ നൂറുകണക്കിന് പേർ വർഷങ്ങളായി വട്ടം കറങ്ങുന്നതായി പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
വട്ടിപ്പലിശക്കാരും പുതുതലമുറ ബാങ്കുകളും അടക്കം മുന്നോട്ടുവെക്കുന്ന വായ്പകളിൽ വീണുപോയാൽ പിന്നെ തിരിച്ചുകയറുക എളുപ്പമല്ല. ആത്മഹത്യയിൽ അഭയം തേടേണ്ട സാഹചര്യം തേടിപ്പിടിക്കുന്ന അവസ്ഥയാണിത്.
ജില്ലയിൽ ഈമാസം തന്നെ അഞ്ചോളം കുടുംബങ്ങളാണ് കടക്കെണിയുടെ നീരാളിപ്പിടുത്തത്തിൽ വീണ് ജീവിതം ഹോമിച്ചത്. പുതിയ കാലത്ത് ബാങ്കിൽനിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കും. താങ്കൾ ഇത്ര ലക്ഷം രൂപ വായ്പക്ക് അർഹനാണെന്ന മൊബൈൽ സന്ദേശവും തുടർച്ചയായ വിളിയും ബാങ്കുകളിൽനിന്ന് നിരന്തരം വരുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് നൽകിയ വായ്പ ലക്ഷ്യം
പൂർത്തീകരിക്കാൻ ജനത്തെ ഇരയാക്കുകയാണവർ. കാറിനും വീടിനും എന്തിനും വായ്പ തരാൻ തയ്യാറുമാണ്. വായ്പ തരുന്നതിനുള്ള ഈ എളുപ്പം തിരിച്ചടവിന് ഇല്ലെന്ന് മനസ്സിലാക്കണം. ഒരു തവണ തിരിച്ചടവ് തെറ്റിയാൽ പിന്നെ അവരുടെ നിലമാറും. നേരത്തെ പറഞ്ഞ ആകർഷകമായ വ്യവസ്ഥകളൊന്നും പിന്നെ കാണാനാവില്ല.
ഷൈലോക്കിയൻ സിദ്ധാന്തവുമായി അഞ്ചുപൈസ എണ്ണിവാങ്ങുന്ന തരത്തിലേക്ക് തരംതാഴുന്ന കാഴ്ചയാവും പിന്നെയുണ്ടാവുക. കോവിഡ് തീർത്ത പ്രതിസന്ധിയിൽ വായ്പ പണങ്ങൾ കെട്ടിക്കിടക്കുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മറികടക്കാൻ പയറ്റുന്ന തന്ത്രങ്ങളാണ് വായ്പയിലെ ഈ എളുപ്പം.
വെട്ടിപ്പും തട്ടിപ്പുമുണ്ടോ, കുടുങ്ങാൻ തയാർ...
ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപ സമാഹരണ തട്ടിപ്പുകൾക്കും ജില്ല കുപ്രസിദ്ധമാണ്. ലാഭം പ്രതീക്ഷിച്ച് കോടികളും ലക്ഷങ്ങളുമാണ് ഇത്തരത്തിൽ നിക്ഷേപിക്കുന്നത്. സമൂഹത്തിലെ ഉന്നതരാണ് ഇങ്ങനെ കുടുങ്ങുന്നവിൽ അധികവും.
വിദ്യാസമ്പന്നർ അടക്കം നിരന്തരം ഇത്തരം പൊള്ള വാഗ്ദാനങ്ങളിൽ കുടുങ്ങുകയാണ്. വിരമിക്കൽ തുക മുഴുവനായി ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിച്ച് മരുന്നിന് പോലും പണം തികയാത്ത സാഹചര്യത്തിൽ എത്തിനിൽക്കുന്നവർ വരെ കൂട്ടത്തിലുണ്ട്.
നിക്ഷേപകരെ വിശ്വസിപ്പിക്കാൻ ആദ്യഘട്ടത്തിൽ വിവിധ നമ്പറുകൾ ഇറക്കുകയും പിന്നാലെ കൂടുതൽ തുക നിക്ഷേപിച്ച ശേഷം മുങ്ങുകയും ചെയ്യുന്ന തട്ടിപ്പുകാർ അനുദിനം പെരുകുമ്പോഴും എത്രപണം വേണമെങ്കിലും നൽകാൻ തയാറായി ജനം കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.