ചാലക്കുടി: നീലക്കോഴികളുടെ ശല്യം രൂക്ഷമായതോടെ പടിഞ്ഞാറേ ചാലക്കുടി കോട്ടാറ്റ് പാടശേഖരത്തിൽ നെൽകൃഷിയിറക്കാൻ വൈകുന്നു. പാടശേഖരത്തിലെ കുളങ്ങളിലും അതോട് ചേർന്ന തോടുകളിലും ഗർത്തങ്ങളിലും വളരുന്ന കാട്ടുപടർപ്പുകളിൽ കൂടു കൂട്ടി പാർക്കുകയാണ് നീലക്കോഴികൾ. അവയെ തുരത്തിയില്ലെങ്കിൽ പുതുതായി നടുന്ന നെൽച്ചെടികൾ വെട്ടിനശിപ്പിക്കും.
ഇതുമൂലം തുടക്കത്തിൽ നിരവധി തവണ ഞാറു നടേണ്ട ഗതികേടുണ്ട്. കർഷകർ ദുരിതത്തിലാണ്. പാടത്ത് നെൽച്ചെടികൾ വളർച്ചയെത്തുന്നതോടെയാണ് നീലക്കോഴികൾ കൂട്ടത്തോടെ വന്നെത്തുക. അവ നെൽച്ചെടിയുടെ ഇളം തലപ്പുകൾ വെട്ടിനശിപ്പിക്കും. മറ്റ് ദുരിതങ്ങൾക്കിടയിൽ വലിയ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്.
രാവും പകലും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് നീലക്കോഴികളെ തുരത്തി കൃഷി സംരക്ഷിക്കാനുള്ള കർഷകരുടെ ശ്രമം പലപ്പോഴും വൃഥാവിലാണ്. ഓടിച്ചുവിട്ടാലും നിമിഷനേരം കൊണ്ട് ഇവ പൂർവാധികം ആവേശത്തോടെ തിരിച്ചെത്തും. പാടത്ത് റിബൺ കെട്ടിയും പാട്ടകൊട്ടി ഭയപ്പെടുത്തി ഓടിക്കാനും ശ്രമിക്കുന്നുവെങ്കിലും വിജയിക്കുന്നില്ല. പല കണ്ടങ്ങളിലും തുടക്കത്തിൽ നശിപ്പിച്ച കൃഷി പകരം ഞാറ് നട്ട് കർഷകർ പരിഹരിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ, നെൽച്ചെടികൾ ഒരുവിധം വളർച്ചയെത്തിയതിനാൽ പുതിയ ഞാറ് നടുക പ്രായോഗികമല്ല. വന്യമൃഗ സംരക്ഷണ നിയമങ്ങൾ കർശനമായതിനാൽ നീലക്കോഴികളെ കൊല്ലാനാവില്ല. കോട്ടാറ്റ് പാടത്ത് കർഷകർ നിസ്സഹായവസ്ഥയിലാണ്. 300ൽ പരം എക്കറിലെ നെൽകൃഷി തുടർന്നു കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ്.
കൃഷിയിടത്തിന് സമീപത്ത് ഇവയുടെ ആവാസമേഖലയായ കുറ്റികാടുകൾ വെട്ടി വൃത്തിയാക്കുകയാണെങ്കിൽ ഉപദ്രവം ഒരുപരിധി വരെ കുറക്കാം. അതുപോലെ കോഴികൾ വരാതെ ഇവ വലയിട്ട് സംരക്ഷിക്കുന്നതും പരിഹാരമാണ്. എന്നാൽ, ഈ വിഷയത്തിൽ അധികാരികൾ മനസ്സ് വച്ചാലേ കോട്ടാറ്റ് പാടശേഖരത്തിലെ കാർഷിക പ്രതിസന്ധി തരണം ചെയ്യാനാവൂ. വരും ദിവസങ്ങളിൽ കർഷകർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച് മണ്ണുമാന്തി ഉപയോഗിച്ച് കാടുകൾ വെട്ടി വെളുപ്പിക്കാനുള്ള തീരുമാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.