ചാലക്കുടി: മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഓരോ മാസവും നിശ്ചിത പ്രീമിയം ഈടാക്കുമ്പോഴും അതിന്റെ ആനുകൂല്യം ലഭിക്കാതെ രോഗികൾ ദുരിതത്തിലെന്ന് പരാതി. ചാലക്കുടി താലൂക്കാശുപത്രിയിൽ മെഡിസെപ്പിൽ ഉൾപ്പെടുത്തി ഡയാലിസിസ് ചികിത്സ തുടരുന്ന വൃക്ക രോഗികളോട് ചികിത്സയ്ക്ക് നേരിട്ട് പണം അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നതായാണ് ആരോപണം.
മെഡിസെപ്പിലൂടെ ലഭിക്കേണ്ട തുക ലഭിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, മെഡിസെപ്പ് കാര്യാലയവുമായി രോഗികളും ബന്ധുക്കളും ബന്ധപ്പെടുമ്പോൾ ഡയാലിസിസിനുള്ള തുക അംഗീകരിച്ചതായും നടപടികൾ പൂർത്തിയായതായുമാണ് മറുപടി ലഭിക്കുന്നതെന്ന് പറയുന്നു. ആശുപത്രി സൂപ്രണ്ടിനോടുൾപ്പെടെ വിഷയം ചൂണ്ടിക്കാട്ടിയിട്ടും പണം ലഭിക്കാതെ ചികിത്സ തുടരാനാകില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് രോഗികളുടെ പരാതി.
ജില്ല മെഡിക്കൽ ഓഫിസറെ സമീപിച്ചപ്പോഴും കാര്യമായ ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പരാതി ജില്ല കലക്ടറുടെ ഗ്രീവൻസ് സെല്ലിൽ നൽകാനാണ് നിർദേശം നൽകിയതെന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഡി.എം.ഒ സ്വീകരിക്കുന്നതെന്നും രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ പരിഹാരം ഉണ്ടായിട്ടില്ല. എം.എൽ.എ ഡി.എം.ഒയുമായി സംസാരിച്ചെങ്കിലും ആശുപത്രി അധികൃതരുടെ നിലപാടിൽ മാറ്റമുണ്ടായില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.