ചാലക്കുടിപ്പാലം അടച്ചു; ദേശീയപാതയിൽ കുരുക്ക് രൂക്ഷം

ചാലക്കുടി: ചാലക്കുടിപ്പാലത്തിന്റെ ഒരു ഭാഗം പൂർണമായി അടച്ചതോടെ ദേശീയപാത 544ൽ കൊരട്ടി-ചാലക്കുടി മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡിൽ വാഹനങ്ങളുടെ വലിയ നിര രൂപപ്പെട്ടു. വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയായിരുന്നു.

ചാലക്കുടിപ്പാലം മുതൽ മുരിങ്ങൂർ വരെ പല ഘട്ടത്തിലും ഗതാഗതം സ്തംഭിച്ചു. മുരിങ്ങൂർ ഡിവൈൻ അടിപ്പാതയുടെ വശങ്ങളിലെ സർവിസ് റോഡിലും വാഹനങ്ങൾ നിരനിരയായി കാണപ്പെട്ടു. ഗതാഗതം തിരിച്ചുവിടാൻ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായെങ്കിലും വാഹനങ്ങളുടെ ബാഹുല്യം പ്രതിസന്ധി ഉണ്ടാക്കി. ഞായറാഴ്ച അവധി ദിനമായതിനാൽ ശനിയാഴ്ച വൈകീട്ടായപ്പോഴേക്കും വാഹനങ്ങൾ ഇരട്ടിച്ചു.

മുൻകൂട്ടി തീരുമാനിച്ച പ്രകാരം ശനിയാഴ്ച രാവിലെയാണ് പടിഞ്ഞാറ് ഭാഗത്തെ പാലം അടച്ച് അങ്ങോട്ടുമിങ്ങോട്ടു മുള്ള ഗതാഗതം കിഴക്കുവശത്തെ പാലത്തിലൂടെയാക്കിയത്. വടക്കുഭാഗത്ത് ഡി. സിനിമാസിന്റെ ഭാഗത്തും പുഴയുടെ അക്കരെ തെക്ക് ഭാഗത്തും റോഡിലെ മീഡിയനുകൾ ഗതാഗതം ക്രമീകരിക്കാൻ പൊളിച്ചുമാറ്റിയിരുന്നു. 20 ദിവസത്തേക്കാണ് ഇത്തരത്തിൽ ഗതാഗതം നിയന്ത്രിക്കുക. ചാലക്കുടിപ്പാലത്തിന്റെ തൂണുകളിലെ ബെയറിങ്ങുകൾ മാറ്റാൻ വേണ്ടിയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. ഏഴ് തൂണുകളുള്ള പാലത്തിൽ 40ഓളം ബെയറിങ്ങുകളാണ് മാറ്റുകയെന്നാണ് അധികൃതർ പറയുന്നത്.

ഗതാഗതക്കുരുക്കിൽ അകപ്പെടാതെ പോകാൻ യാത്രക്കാൾ ഈ റൂട്ട് ഒഴിവാക്കാനാണ് പൊലീസ് നിർദേശിക്കുന്നത്. എന്നിരിക്കിലും ഗതാഗതം സുഗമമാക്കാൻ 25ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഹൈവേ പട്രോളിങ് ടീമും സ്ഥലത്തുണ്ട്. വരും ദിവസങ്ങളിൽ പ്രശ്നം ഗുരുതരമാകുമോയെന്ന ആശങ്കയുണ്ട്.

Tags:    
News Summary - Chalakudy bridge closed; traffic jams on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.