കാട്ടാന ആക്രമണമുണ്ടായ വെറ്റിലപ്പാറ വൈശ്ശേരിയിൽ വനം മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചപ്പോൾ
ചാലക്കുടി: അതിരപ്പിള്ളിയിൽ ജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയ കാട്ടാനകളെ ഉൾവനത്തിലേക്ക് ഫലപ്രദമായി കയറ്റി വിടുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട വൈശ്ശേരിയും മറ്റ് കാട്ടാനശല്യമുള്ള ജനവാസകേന്ദ്രങ്ങളിലും സന്ദർശിച്ച ശേഷം ചാലക്കുടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാട്ടാനശല്യത്തിന് ശാശ്വത പരിഹാരമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കാട്ടാനകളെ ദീർഘകാലാടിസ്ഥാനത്തിൽ ഉൾവനത്തിലേക്ക് കയറ്റി വിടുന്ന പ്രത്യേക റൈഡ് ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിക്കും. 100ൽപരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അത്യാധുനിക സംവിധാനങ്ങളുമായി ഇതിനായി മേഖലയിൽ വിന്യസിക്കും. 30 കിലോമീറ്റർ ദൂരത്തിലാണ് കാട്ടാന ശല്യമുള്ളത്. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിലുള്ളതാണ് ഈ പദ്ധതി. ഫലം കണ്ടാൽ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാനകൾ ജനവാസ മേഖലയിലേക്ക് വന്നെത്തുന്നത് തടയാൻ വൈദ്യുത വേലിയുടെ നിർമാണം പൂർത്തീകരിക്കും. പലയിടത്തും ഇത്തരം വേലികളുണ്ടെങ്കിലും ചിലയിടങ്ങളിൽ അത് തകർന്നുകിടക്കുന്നുണ്ട്. കാട്ടാനകളുടെ ഉപദ്രവം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ വേലികളുടെ ഭാഗത്തുള്ള ഉൾക്കാടുകൾ വെട്ടിനീക്കും. ഇത് മൂലം വേലികൾ സംരക്ഷിക്കാനാവുമെന്നും കാട്ടാനകൾ പ്രദേശത്തെത്തിയാൽ ജനങ്ങൾക്ക് പെട്ടെന്ന് അറിയാനാകുമെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. തുമ്പിക്കൈ ഇല്ലാത്ത കാട്ടാന ഉള്ളതുകൊണ്ട് അതിനെ തേടിയാണ് മറ്റ് കാട്ടാനകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നത് പരിശോധിക്കും. അതിനെയും ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരമായി എത്തുന്ന മറ്റ് രണ്ട് കാട്ടാനകളെയും തിരിച്ചറിഞ്ഞ് പ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടി റസ്റ്റ് ഹൗസിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന അടിയന്തര യോഗത്തിൽ മലയോര മേഖലകളിലെ ജനങ്ങളുടെ പരാതി കേൾക്കുകയും മറുപടി പറയുകയും ചെയ്തിരുന്നു. മന്ത്രി റോജി പി. ജോൺ, ബെന്നി ബഹന്നാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ, ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.