10 വർഷത്തിലധികമായ ദിവസ വേതനക്കാരെ കാഷ്വൽ ജീവനക്കാരാക്കും -മന്ത്രി ജെ. ചിഞ്ചുറാണി

തൃശൂര്‍: ദിവസ വേതനാടിസ്ഥാനത്തില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരെ കാഷ്വല്‍ ജീവനക്കാരായി അംഗീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇതിനായി കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കാൻ ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ബുലുറോയ് ചൗധരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത് 85 ശതമാനം ആളുകളും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരാണ്. അവര്‍ക്കുവേണ്ട ആനുകൂല്യങ്ങള്‍ക്കായി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിച്ചിട്ടും കേന്ദ്രം അവഗണന തുടരുകയാണ്. ഈ സാഹചര്യത്തിന് മാറ്റംവരുത്താൻ എ.ഐ.ടി.യു.സി ശക്തമായ ശ്രമം തുടരണമെന്നും മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയും തൊഴില്‍ സംരക്ഷിക്കാൻ ബജറ്റില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള വര്‍ക്കിങ് വുമൻ ഫോറത്തിന്‍റെ അവാര്‍ഡ് അദ്ദേഹം വിതരണം ചെയ്തു. വര്‍ക്കിങ് വുമൻ ഫോറം സംസ്ഥാന പ്രസിഡന്‍റ് എം.എസ്. സുഗൈതകുമാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. മല്ലിക, എലിസബത്ത് അസീസി, കെ.ടി. ഗീത, എം. സ്വര്‍ണലത, സാറാമ്മ റോബ്സണ്‍, വി.ജെ. മെര്‍ലിന്‍, ഷീന പറയങ്ങാട്ടിൽ, കവിത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.