സതീഷ് ബാബു സ്മരണയും സംഗീത സായാഹ്നവും ഇന്ന്

മതിലകം: അകാലത്തിൽ പൊലിഞ്ഞ മണപ്പുറത്തിന്‍റെ ഗായകനും സംഗീത സംവിധായകനും കീബോർഡ് ആർട്ടിസ്റ്റുമായ സതീഷ് ബാബുവിനെ പാട്ടിന്‍റെ അവിസ്മരണീയ സന്ധ്യയൊരുക്കി അനുവാചക വൃന്ദം സ്മരിക്കുന്നു. ബഹുമുഖ കലാപ്രതിഭയായ ഇ.എ.എസ് പുതിയകാവ് എന്ന പിതാവിന്‍റെ കലാജീവിതത്തിന്‍റെ വഴിയേ സഞ്ചരിച്ച ആ യുവാവിന്‍റെ വേദനാജനകമായ വേർപാട് ഒരു വർഷം മുൻപായിരുന്നു. സതീഷ് ബാബുവിന്‍റെ പാട്ടു ജീവിതത്തെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തിരുന്ന സുഹൃദ് വലയവും ആസ്വാദക സമൂഹവും സുമനസുകളുടെ സഹകരണത്തോടെ ആ പ്രതിഭയുടെ ഉറ്റവരുടെ ജീവിതത്തിന് സംരക്ഷണമേകിയിരുന്നു. ഇതോടൊപ്പം ആ ദീപ്ത സ്മരണ സംഗീത സാന്ദ്രമായി നിലനിർത്തുന്ന യത്നത്തിലുമാണ്. ചൊവ്വാഴ്ച പുന്നക്ക ബസാർ റാക്ക് ഓഡിറ്റോറിയത്തിൽ സതീഷ് ബാബു അനുസ്മരണവും സംഗീത സന്ധ്യയും അരങ്ങേറും. വൈകീട്ട് 4.30ന് സതീഷ് ബാബു ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ അവതരണത്തോടെയാണ് സംഗീത സായാഹ്നത്തിന്‍റെ തുടക്കം. തുടർന്ന് സതീഷ് ബാബു സ്മാരക അഖില കേരള ഗാനാലാപന മത്സരത്തിന്‍റെ ഗ്രാന്‍റ്​ ഫിനാലെ നടക്കും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരക്കുന്ന ഫിനാലെയുടെ ഉദ്ഘാടനവും ഫലപ്രഖ്യാനവും സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നിർവഹിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ഡി. പ്രേംപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തും. മതിലകം ​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ഗിരിജ, ജില്ല പഞ്ചായത്തംഗം കെ.എസ്. ജയ എന്നിവർ സമ്മാനദാനം നിർവഹിക്കും. ഇ.ജി. സുരേന്ദ്രൻ, കെ.കെ. സച്ചിത്ത്, യു.കെ. സുരേഷ് കുമാർ, ടി.എസ്. സജീവൻ, അഫ്സൽ കെൻസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT