ആകാശപ്പാത: മേൽപാലത്തിന്‍റെ ഗർഡറുകൾ ഉയർത്തിത്തുടങ്ങി

തൃശൂര്‍: ശക്തന്‍ നഗറിലെ ആകാശപ്പാതയുടെ മേൽപാലത്തിന്‍റെ ഗർഡറുകളിൽ ഒന്ന് മുകളിലെത്തി. കോണ്‍ക്രീറ്റ് തൂണില്‍ ഉറപ്പിച്ച പില്ലര്‍ ട്രെസിലേക്ക് ഗർഡർ ഉറപ്പിക്കുന്നതിനായി രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ഉയർത്തിയത്. വെൽഡ് ചെയ്തു വെച്ച 30 ടൺ ഭാരമുള്ള ഗർഡർ പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഭാഗത്താണ് ഉയർത്തിവെച്ചത്. ഇതിന്‍റെ അലൈൻമെന്‍റ് ജോലികൾ പുരോഗമിക്കുകയാണ്. ഇത് ശരിയാവുന്നതോടെ ബുധനാഴ്ച രണ്ട് ഗർഡറുകൾകൂടി ഉയർത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗർഡറുകൾ ഉയർത്തിയത്. ഇതിന്‍റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗർഡറുകൾ ഉയർത്തുന്ന പ്രവർത്തനത്തിന് തുടക്കംകുറിച്ചത്. കോണ്‍ക്രീറ്റ് തൂണില്‍ ഉറപ്പിച്ച പില്ലര്‍ ട്രെസിലാണ് പാലം ഉറപ്പിക്കുന്നത്. 30 മുതൽ 40 വരെ മീറ്റർ നീളമുള്ള നാല് ഗർഡറുകൾ ക്രെയിൻ ഉപയോഗിച്ചാണ് കോൺക്രീറ്റ് തൂണുകൾക്ക് സമീപത്തേക്ക് മാറ്റുന്നത്. വെളിയന്നൂർ ജങ്ഷനിൽനിന്ന് തുടങ്ങി സർക്കസ് മൈതാനിയിലൂടെ മുന്നേറി എറണാകുളം റോഡിൽ എത്തി നിൽക്കുന്ന ഒന്നാംഘട്ട അർധവൃത്ത മേൽപാലമാണ് ആദ്യഘട്ടത്തിൽ ഉറപ്പിക്കുന്നത്. അർധ വൃത്തത്തിന്‍റെ ബാക്കി പ്രവർത്തനം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 200 ടണുള്ള ഇരുമ്പുകൊണ്ടുള്ള ആകാശപ്പാലത്തിന്‍റെ ഭാഗങ്ങള്‍ നേരത്തേ നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകളില്‍ ആറ് മീറ്റര്‍ ഉയരത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. ആകാശപ്പാത ഉറപ്പിക്കുന്നതിന് മുന്നോടിയായി മേഖലയിൽ നിന്ന് എട്ടു കടകൾ പൊളിച്ചുമാറ്റി. ഷീറ്റുകൊണ്ടു മേഞ്ഞ മൂന്ന് ബേക്കറികളും ടാർപായ കൊണ്ട് ഒരുക്കിയ അഞ്ചു കടകളുമാണ് പൊളിച്ചുമാറ്റിയത്. 280 മീറ്റർ ചുറ്റളവിൽ, 89 മീറ്റർ വ്യാസത്തിൽ, മൂന്നു മീറ്റർ വീതിയിൽ, ആറു മീറ്റർ ഉയരത്തിലാണ് ആകാശപ്പാത ഒരുങ്ങുന്നത്. 16 കോൺക്രീറ്റ് തൂണുകളിലാണ് പാത സ്ഥാപിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, ശക്തൻ ബസ്സ്റ്റാൻഡ്, വെളിയന്നൂർ ജങ്ഷൻ, ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, പാലക്കാട് റോഡ്, എറണാകുളം റോഡ് അടക്കം എട്ട് സ്ഥലങ്ങളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സൗകര്യം ഒരുക്കും. 350 ടൺ ഉരുക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്നര ലക്ഷം കിലോയാണ് മൊത്തം ഭാരം. മുകളിലെത്തിയാല്‍ മൂന്ന് മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ളിടത്ത് ഇറങ്ങാം. പടികള്‍ കയറാന്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ ലിഫ്റ്റ് സ്ഥാപിക്കും. എസ്കലേറ്റര്‍ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്. രണ്ടാം ഘട്ടത്തിലാണ് ഇതിന്റെ ജോലികള്‍ നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT