സ്‌കൂളുകളിൽ ഐ.ടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദേശങ്ങളിൽ നിരക്ക് പുതുക്കി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫിസുകൾക്കും സർക്കാർ, എം.പി-എം.എൽ.എ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐ.ടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദേശങ്ങളുടെ അനുബന്ധം ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കി. ഐ.ടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷൻ, വിൽപനാനന്തര സേവനവ്യവസ്ഥകൾ എന്നിവ നിഷ്‌കർഷിക്കുന്നതാണ് ഉത്തരവ്. ലാപ്ടോപ്, മൾട്ടിമീഡിയ പ്രൊജക്ടർ, സ്‌ക്രീൻ, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടർ മൗണ്ടിങ്​ കിറ്റ് എന്നീ ഇനങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ 2019 സെപ്റ്റംബർ 27ലെ മാർഗനിർദേശങ്ങൾ അടങ്ങിയ ഉത്തരവിൽ നിഷ്‌കർഷിച്ച 15 വ്യവസ്ഥകളും അതേപോലെ നിലനിർത്തിയും അനുബന്ധം മാത്രം ഭേദഗതി ചെയ്തുമാണ് പുതിയ ഉത്തരവ്. ഉത്തരവ് പ്രകാരം എല്ലാ ഐ.ടി ഉപകരണങ്ങൾക്കും അഞ്ചുവർഷ വാറണ്ടി ഉറപ്പാക്കണം. വിതരണക്കാർ പ്രഥമാധ്യാപകനും ഐ.ടി കോഓഡിനേറ്റർക്കും ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു കാണിക്കണം. ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാൾ സെന്റർ നമ്പർ, വെബ് പോർട്ടൽ അഡ്രസ് എന്നിവ സ്‌കൂളുകൾക്ക് ലഭ്യമാക്കണം. പരാതികൾ വിതരണക്കാർ രണ്ടുദിവസത്തിനകം അറ്റൻഡ്​ ചെയ്യേണ്ടതും പരമാവധി അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കകം പരിഹരിക്കേണ്ടതുമാണ്. അല്ലെങ്കിൽ പിഴ ഈടാക്കും. ഡിജിറ്റൽ ഉള്ളടക്കം/ഡിജിറ്റൽ ലൈബ്രറി എന്നിവ സ്‌കൂളുകൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആർ.ടി.യുടെയും കൈറ്റിന്റെയും അംഗീകാരം ലഭിക്കണം. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമല്ലാത്ത പ്രൊപ്രൈറ്ററി ആയതും ലൈസൻസ് നിബന്ധനകൾ ഉള്ളതുമായ സോഫ്റ്റ്​വെ​യറുകൾ സ്‌കൂളുകളിൽ വിന്യസിക്കാൻ പാടില്ല. പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഓരോ വർഷവും പ്രത്യേക ഐ.ടി ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് നടത്തി സർക്കാറിലേക്ക് റിപ്പോർട്ട് ചെയ്യാൻ കൈറ്റിനെ ചുമതലപ്പെടുത്തിയതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഭേദഗതി ഉത്തരവ് www.kite.kerala.gov.in, www.education.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.