തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ട്രോമാകെയര്‍ സജ്ജമാക്കും -മന്ത്രി വീണാ ജോര്‍ജ്

എം.ആര്‍.ഐ മെഷീന്‍ സ്ഥാപിക്കും മുളങ്കുന്നത്തുകാവ്​: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്രയും പെട്ടെന്ന് ട്രോമാകെയര്‍-ട്രയാജ് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ട്രോമാകെയര്‍ ബ്ലോക്ക് കോടതി വ്യവഹാരം അവസാനിപ്പിച്ച് പുനരാരംഭിക്കാൻ ഇടപടൽ നടത്തിയിരുന്നു. ഇതിന്‍റെ ഫലമായി വര്‍ഷങ്ങള്‍ക്ക് ശേഷം ട്രോമാകെയർ നിർമാണം പുനരാരംഭിച്ചതായും വേഗത്തില്‍ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എമര്‍ജന്‍സി മെഡിസിന്‍ ആരംഭിക്കാനുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. പീഡിയാട്രിക് ഐ.സി.യു നിർമാണം പുരോഗമിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ആരംഭിക്കാൻ കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് നിര്‍മിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ന്യൂറോ സര്‍ജറിക്ക് രണ്ട് പി.ജി സീറ്റുകള്‍ അധികമായി ലഭിച്ചിരുന്നു. മെഡിക്കല്‍ കോളജിന് എം.ആര്‍.ഐ മെഷീന്‍ അനുവദിക്കും. ഒഴിവുള്ള മെഡിസിന്‍ വിഭാഗം പ്രഫസര്‍ തസ്തിക നികത്താന്‍ നിര്‍ദേശം നല്‍കി. രോഗികളുടെ പരാതിയെ തുടര്‍ന്ന് ആശുപത്രിയിലെ കിടക്കകള്‍ മരുന്നുപയോഗിച്ച് വൃത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.