പള്ളിവേട്ടക്കും ആറാട്ടിനും നന്ദിനി തന്നെ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഭക്തരോടൊപ്പം ഓടാൻ നന്ദിനി തന്നെ. പാദരോഗം ബാധിച്ച രണ്ടുവർഷം ഒഴിച്ചു നിർത്തിയാൽ മൂന്നര പതിറ്റാണ്ടോളമായി ഈ ചടങ്ങുകൾക്ക് നിയോഗിക്കപ്പെടുന്നത് ഈ പിടിയാനയാണ്. 1987ലാണ് ആനത്തറവാട്ടിലെ മുത്തശ്ശിയായിരുന്ന ലക്ഷ്മിക്കുട്ടിയിൽനിന്ന് നന്ദിനി ഈ അവകാശം ഏറ്റെടുത്തത്. അന്നുമുതൽ പള്ളിവേട്ടക്ക് ക്ഷേത്രമതിൽക്കകത്ത് ഒമ്പത് പ്രദക്ഷിണവും ആറാട്ടിന് 11 പ്രദക്ഷിണവും നടത്തുന്നത് നന്ദിനിയാണ്. ആറ് പതിറ്റാണ്ടോളം പള്ളിവേട്ടക്കും ആറാട്ടിനും നിയോഗിക്കപ്പെട്ട ലക്ഷ്മിക്കുട്ടിക്ക് പ്രായത്തിന്‍റെ അവശതകൾ ഏശാൻ തുടങ്ങിയപ്പോഴാണ് മറ്റൊരാനക്കുവേണ്ടി അന്വേഷണം നടത്തിയത്. ആനത്താവളത്തിൽ അന്നുണ്ടായിരുന്ന ഗൗരി, താര, രശ്മി, ദേവി, ഉമ, അഞ്ജലി എന്നിവരിൽ നിന്നാണ് നന്ദിനി തിരഞ്ഞെടുക്കപ്പെട്ടത്. 22ന് നടക്കുന്ന പള്ളിവേട്ടക്ക് ഗ്രാമപ്രദക്ഷിണത്തിന് കൊമ്പൻ ഇന്ദ്രസെൻ സ്വർണ കോലമേറ്റും. ഒപ്പം വിഷ്ണുവും ശ്രീധരനും ഉണ്ടാകും. 23ന് ആറാട്ട് ദിനത്തിലെ ഗ്രാമപ്രദക്ഷിണത്തിന് നന്ദൻ കോലം എഴുന്നള്ളിക്കും. സിദ്ധാർഥൻ, ഗോകുൽ എന്നീ കൊമ്പന്മാർ ഇടംവലം അണിനിരക്കും. ദേവസ്വത്തിലെ ജീവധനം വിദഗ്ധ സമിതിയാണ് ആനകളെ നിശ്ചയിച്ചത്. മൂന്ന് ആനകളെ പങ്കെടുപ്പിക്കാനാണ് ദേവസ്വത്തിന് അനുമതി ലഭിച്ചത്. ചിത്രം tcd gvr nandini നന്ദിനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.