കാഞ്ഞിരപ്പള്ളി: കൊറിയർ വഴി ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓൺലൈനായി വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ വിൽപന നടത്തിയ യുവാവ് പിടിയിൽ. പൊൻകുന്നം ചിറക്കടവ് ശാന്തിഗ്രാം എട്ടുവേലിൽ ഇ.എസ്. അമീർഖാനെയാണ് (27) കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓപറേഷൻ തൂഫാന്‍റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊറിയർ സർവീസ് സെന്‍ററിലേക്ക് ഡൽഹിയിൽ നിന്ന് ഇത്തരത്തിലുള്ള മരുന്നുകൾ അടങ്ങിയ പാർസൽ എത്തിയതായി വിവരം ലഭിച്ചത്.
പ്രതിയെയും പിടിച്ചെടുത്ത മരുന്നുകളും തുടർ നിയമനടപടികൾക്കായി കോട്ടയം ജില്ല ഡ്രഗ് ഇൻസ്പെക്ടർമാരായ ജമീല ഹെലൻ ജേക്കബ്, താര എസ്. പിള്ള, ബബിത കെ. വാഴയിൽ എന്നിവരടങ്ങിയ സംഘത്തിന് കൈമാറി. ഇയാൾ മുമ്പ് കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കൈവശം വെക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണ്. ഇത്തരം അനധികൃത മരുന്ന് വിതരണ ശൃംഖലകൾക്കെതിരെ ശക്തമായ പരിശോധനകളും നടപടികളും തുടരുമെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്‍റെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വിശാൽ ജോൺസന്‍റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ സി.കെ. മനോജ് നേതൃത്വം നൽകിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ ജി. ഗോകുൽ, എസ്.എസ്. ഷിജു, രംഗനാഥൻ, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ എം.വി. സുജിത്, രാഹുൽ ബാബു, അരുൺ ബേബി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.