ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ചന്ദനപ്പള്ളി വലിയ പള്ളി അർഹരായ കുടുംബത്തിന് വേണ്ടി നിർമിച്ച് നൽകിയ വീട്
പത്തനംതിട്ട: വെടിക്കെട്ടിന്‍റെ നൈമിഷിക സന്തോഷം വേണ്ടെന്ന് പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി തീരുമാനിച്ചപ്പോൾ സഫലമായത് അർഹരായ കുടുംബത്തിന് സ്വപ്നഭവനം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പകരം സ്നേഹഭവനം നിർമിക്കണമെന്ന മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ ആഹ്വാന പ്രകാരമാണ് ചന്ദനപ്പള്ളി വലിയപള്ളി പ്രവാസിക്കൂട്ടായ്മ ഭവന നിർമാണം ഏറ്റെടുത്തത്. 60 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് നിർമാണം. ഓടിട്ട വീട് വേണമെന്ന വൃദ്ധദമ്പതികളായ വീട്ടുകാരുടെ ആവശ്യവും പരിഗണിച്ചു.
പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പതിവായി സംഘടിപ്പിച്ചിരുന്ന വിപുലമായ വെടിക്കെട്ട് ഒഴിവാക്കിയതിന് പുറമേ, പ്രവാസി സംഗമം ലളിതമാക്കി ആ തുകയും ഭവനനിർമാണത്തിന് വിനിയോഗിച്ചത്. വെടിക്കെട്ടിന് വേണ്ടി ചെലവഴിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ആദ്യം വെടിക്കെട്ട് ഒഴിവാക്കി മാതൃക തീർത്തതും ചന്ദനപ്പള്ളി വലിയപള്ളിയാണ്. ഫാ. സുനിൽ എബ്രഹാം (പ്രസിഡന്‍റ്), ഫാ. ജോബിൻ യോഹന്നാൻ (വൈസ് പ്രസിഡന്‍റ്), മാത്യൂസ് പി. ജേക്കബ് (ചെയർമാൻ), സിറിയക് വർഗീസ് (ജനറൽ സെക്രട്ടറി), ജോൺ ജോയൽ ബേബി (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ചന്ദനപ്പള്ളി പ്രവാസി കൂട്ടയ്മക്ക് നേതൃത്വം നൽകുന്നത്.
സ്നേഹഭവനത്തിന്‍റെ കൂദാശ ജൂലൈ അഞ്ചിന് വൈകീട്ട് 3.30ന് നടക്കും. ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, മറ്റ് ഇടവക വൈദികർ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി. എം. വർഗീസ്, ലോക പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർമാരായ റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, ഷാജി തോമസ് എന്നിവർ അറിയിച്ചു.
കോട്ടയം: ആഘോഷങ്ങൾ ലളിതമാക്കിയും അനേകരുടെ ജീവിതത്തിന് വെളിച്ചം പകരാമെന്ന മഹത്തായ സന്ദേശമാണ് ചന്ദനപ്പള്ളി വലിയ പള്ളിയും ഇടവകജനങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ പറഞ്ഞു.
മുണ്ടത്തിക്കോട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉപേക്ഷിച്ച് പകരം സ്നേഹഭവനങ്ങൾ സൃഷ്ടിക്കണമെന്ന ആഹ്വാനം നൽകുമ്പോൾ ആ ആശയത്തെ ആദ്യം ഏറ്റെടുത്തത് ചന്ദനപ്പള്ളിയാണ്. വെടിക്കെട്ടിന്‍റെ ശബ്ദത്തേക്കാൾ ഇമ്പകരമാണ് സ്നേഹത്തിന്റെ ഭാഷയെന്ന് നാം തെളിയിക്കുകയാണ്. ആഘോഷങ്ങളുടെ താൽകാലിക തിളക്കത്തേക്കാൾ ശോഭിക്കുന്നത് കരുണയുടെ വെളിച്ചമാണ്. സഭയുടെ യഥാർഥ മഹത്വത്തിന്റെ പ്രകാശമാണ് ഇത്തരം പ്രവൃത്തികൾ. ഭവനം പൂർത്തീകരിച്ച് സ്വപ്നം സാക്ഷാത്കരിച്ച ഇടവകയെയും പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിക്കുന്നു. വയോദമ്പതികൾക്കാണ് ഭവനം ലഭിക്കുന്നത്. വയോജനങ്ങളോടുള്ള കരുതൽ ഓർമിപ്പിക്കുന്നതാണ് ഈ തീരുമാനമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.