പൊലീസ് പിടിച്ചെടുത്ത കഞ്ചാവും എം.ഡി.എം.എയും കത്തിക്കുന്നു
പത്തനംതിട്ട: തൊണ്ടിമുതലായി പൊലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ച് നശിപ്പിച്ചു. 26.228 കിലോ കഞ്ചാവും 10.755 ഗ്രാം എം.ഡി.എം.എയുമാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം കത്തിച്ചത്. പത്തനംതിട്ട, തിരുവല്ല, കോയിപ്പുറം സ്റ്റേഷനുകളിലായി ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷവും അതിനുമുമ്പും പിടിച്ചെടുത്തവയാണ് ഇവ.
ജില്ലാ പൊലീസ് മേധാവി അധ്യക്ഷനായ ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി പ്രത്യേകമായി യോഗം ചേർന്നാണ് മയക്കുമരുന്നുകൾ നശിപ്പിക്കാൻ തീരുമാനമെടുത്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യുന്ന സമയത്തുതന്നെ പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളിൽനിന്ന് രാസപരിശോധനയ്ക്കായി കെമിക്കൽ ലാബിലേക്ക് അയക്കാനുള്ള സാമ്പിൾ ശേഖരിക്കാറുണ്ട്. ഇത്തരത്തിൽ കെമിക്കൽ ലാബിലേക്ക് അയച്ചുകൊടുക്കുന്ന സാമ്പിളുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും അയച്ചുകൊടുക്കും. ഈ നടപടിക്രമം പൂർത്തിയാക്കിയ ഇതുവരെയുള്ള എല്ലാ കേസുകളിലെയും തൊണ്ടിമുതലുകളാണ് ചൊവ്വാഴ്ച നശിപ്പിച്ചത്.
ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി തീരുമാനപ്രകാരം മെയ് 19ന് 21.731 കിലോ കഞ്ചാവും 106.30 ഗ്രാം എം.ഡി.എം.എയും ഇതേ രീതിയിൽ കത്തിച്ച് നശിപ്പിച്ചിരുന്നു. ഇത്തരത്തിൽ രാസപരിശോധന റിപ്പോർട്ട് ലഭിച്ച മുഴുവൻ മയക്കുമരുന്നും ഇതോടെ കത്തിച്ച് നശിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ‘സീറോ ഡ്രഗ് ക്യാമ്പയിൻ’ ആയി ആണ് ഇത് നശിപ്പിക്കുന്നത് എന്നും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.