ഷർഫിൻ സെബാസ്റ്റ്യൻ, ലഹരി വിരുദ്ധ സംഘടനയുടെ പേരിലുള്ള ഐഡന്റിറ്റി കാർഡ്
പെരുമ്പെട്ടി (പത്തനംതിട്ട): ലഹരി വിരുദ്ധ സംഘടന സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെടുന്നയാൾ എം.ഡി.എം.എയുമായി പിടിയിൽ. ഓപറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനക്കിടെയാണ് പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ എഴുമറ്റൂർ കൈമലയിലെ പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) പിടിയിലായത്. 1.590 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണ് ഷർഫിൻ.
പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ആന്റി ഡ്രഗ്സ് മൂവ്മെൻറ് ഇൻ നാഷൻ (ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡ് കണ്ടെടുത്തു. ജില്ല ഡാൻസാഫ് ടീമിന്റെയും റാന്നി സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.
ഷർഫിൻ സെബാസ്റ്റ്യൻ
യുവാവിന്റെ വീട്ടിൽ എം.ഡി.എം.എ സൂക്ഷിച്ചതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ പൊലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്നാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പൊലീസ് പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ രഹസ്യ അറയിൽനിന്ന് എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് ഇയാളുടെ ഐഡന്റിറ്റി കാർഡ് ലഭിച്ചത്. അതിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഇയാളുടെ മുറിയിൽ നിന്നും എം.ഡി.എം.എ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലർ, എം.ഡി.എം.എ ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന ഫ്യുവിങ് പൈപ്പുകൾ, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ തുടങ്ങിയവയും കണ്ടെടുത്തു. പ്രതിയെ പെരുമ്പെട്ടി സ്റ്റേഷനിൽ എത്തിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും എറണാകുളം ടൗൺ സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്നും കോയിപ്പുറം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും തെളിഞ്ഞതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.