പത്തനംതിട്ട: രണ്ട് മാസം നീണ്ട കൊട്ടിക്കയറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നിശ്ശബ്ദ പ്രചാരണ ദിവസമായ വ്യാഴാഴ്ചയും രാഷ്ട്രീയ ചൂടിന് ശമനമില്ലായിരുന്നു. നിരോധനാജ്ഞ നിലനിൽക്കെ പത്തനംതിട്ട പാർലമെന്റ് മണ്ഡലം വരണാധികാരിയുടെ ആസ്ഥാനമായ കലക്ടറേറ്റിലും മണിക്കൂറുകൾ പ്രതിഷേധത്തിന് വേദിയായി. കോന്നി നിയോജക മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ നിയമന പട്ടിക പുറത്തായ സംഭവത്തിലാണ് യു.ഡി.എഫ് , എൽ.ഡി.എഫ് പ്രതിഷേധം നടന്നത്.
സംഭവത്തിൽ കോന്നി താലൂക്ക് ഓഫിസിലെ എല്‍.ഡി ക്ലാര്‍ക്ക് യദുകൃഷ്ണനെ ജില്ല വരണാധികാരി കൂടിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണൻ സസ്പെന്‍ഡ് ചെയ്തു. ഔദ്യോഗിക മെയിലില്‍ അയച്ച രേഖകള്‍ വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിച്ചത്. ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു.
പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്ന കേന്ദ്രങ്ങളില്‍ പതിക്കുന്നതിന് വേണ്ടി പ്രിന്റ് ചെയ്യാന്‍ കൊടുത്ത വിവരങ്ങളാണ് പുറത്തായിരിക്കുന്നത് എന്നാണ് യദുകൃഷ്ണന്റെ വിശദീകരണം. ഇത് അറിയാതെ ഓഫിസര്‍മാരുടെ ഗ്രൂപ്പിലേക്ക് പോയതാണെന്നാണ് പറയുന്നത്. ഉത്തരവ് ചോര്‍ന്നതിന് പിന്നാലെ കലക്ടര്‍ അടിയന്തരമായി ഇടപെട്ടു. പത്തനാപുരത്ത് നിന്ന് തഹസില്‍ദാരെ വിളിച്ചുവരുത്തി പോസ്റ്റിങ് ഓര്‍ഡര്‍ രാത്രി തന്നെ പുനഃക്രമീകരിച്ചു. ഇതനുസരിച്ചാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.
ഇതിനിടെ റാന്നി നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന വാഹനങ്ങളില്‍ റൂട്ട് ഓഫിസര്‍മാരായി താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചുവെന്നാണ് ആക്ഷേപം. നിയോജകമണ്ഡലത്തിലെ വിതരണ കേന്ദ്രമായ സെന്റ് തോമസ് കോളജില്‍നിന്ന് മൂന്നു റൂട്ടുകളിലേക്ക് ഓഫിസര്‍മാരായി നിയോഗിച്ചിരിക്കുന്നത് താല്‍ക്കാലിക ജീവനക്കാരികളെ ആണെന്നാണ് ആക്ഷേപം.
കാഷ്വല്‍ സ്വീപ്പര്‍മാരാണ് മൂന്നു പേരും. ഇവര്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് കോടതിയില്‍ കേസ് നടത്തി വരുന്നവരാണ്. കേസ് അവസാനിക്കുകയോ സ്ഥാനക്കയറ്റം കിട്ടുകയോ ചെയ്യാത്തതിനാല്‍ ഇവര്‍ താല്‍ക്കാലിക ജീവനക്കാരായി തുടരുകയാണ്. ഇവരെയാണ് ചട്ടം മറികടന്ന സാമഗ്രികളുടെ വിതരണത്തിന് നിയോഗിച്ചിട്ടുള്ളത്. ഭരണാനുകൂല സംഘടനകളിലെ ജീവനക്കാരാണ് ഇതിന് പിന്നില്‍ എന്നാണ് ആക്ഷേപം.
പല ബൂത്തുകളിലും ബി.എൽ.ഒമാരെ ഉപയോഗിച്ച് വിവിധ തരത്തിലുള്ള കൃത്രിമങ്ങൾ നടന്നതായും വ്യാപക പരാതികളുണ്ട്. ബൂത്ത് കേന്ദ്രങ്ങളിൽ പാർട്ടി നേതാക്കളും ബി.എൽ.ഒമാരും ചേർന്ന് വോട്ടർമാരെ അവർ അറിയാതെ പട്ടികയിൽനിന്ന് നീക്കം ചെയ്ത നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. തങ്ങൾക്ക് അനുകൂലമല്ലാത്ത ആളുകളെ പട്ടികയിൽനിന്ന് നീക്കാൻ ഓരോ പ്രദേശത്തും നേതാക്കൾ, ബി. എൽ. ഒമാരുമായി ഒത്തുകളിക്കുകയായിരുന്നു. പേരുണ്ടായിരുന്നവർ കഴിഞ്ഞ ദിവസങ്ങളിൽമാത്രമാണ് പേര് ഒഴിവാക്കിയത് അറിയുന്നത്.
രണ്ട് ദിവസം മുമ്പാണ് പോളിങ് ഉഗ്യോസ്ഥരുടെ പേരുവിവരങ്ങളും പോളിങ് സ്റ്റേഷനും അടങ്ങുന്ന കോന്നി മണ്ഡലത്തിലെ ഒൗദ്യോഗിക പട്ടിക ചോർന്നത്. ഉഗ്യോഗസ്ഥരുയെും മറ്റും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് പ്രചരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റു വാങ്ങാൻ എത്തുമ്പോഴാണ് തങ്ങൾ ഏത് പോളിങ് സ്റ്റേഷനിലാണ് ജോലി ചെേയ്യണ്ടത് എന്നറിയുന്നത്
നിയമന പട്ടിക ചോർന്ന സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ നേത്യത്വത്തിൽ കോൺഗ്രസ്നേതാക്കളാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്.
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ എത്തിയ ആന്റോയും ഡി.സി.സി നേതാക്കളും ഇത് സംബന്ധിച്ച് കലക്ടർ എസ്. പ്രേം കൃഷ്ണന് പരാതി നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ അന്വേഷിച്ച് നടപടിയെടുക്കാം എന്ന് വരണാധികാരി കൂടിയായ കലക്ടർ ഉറപ്പുനൽകി.
ഇടത് സംഘടനകളിലെ ജീവനക്കാരാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ജില്ലയിലെ ഒരു എം.എൽ.എയുടെ നേത്യത്വത്തിൽ കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകർക്ക് രഹസ്യമായി കള്ളവോട്ട് ചെയ്യാൻ പരിശീലനം നൽകിയതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലിട്ടു എന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഇടതു മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരിയായ കലക്ടർക്ക് പരാതി നല്കി. സംഭവത്തില്‍ ഏറ്റവും ഗുരുതര കുറ്റം ചെയ്തിരിക്കുന്നത് ഔദ്യോഗിക ഗ്രൂപ്പിൽ വന്ന പട്ടിക അതില്‍നിന്നും പൊതു ഗ്രൂപ്പുകളിലേക്ക് മാറ്റിയവരാണ്. ആ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണം. ജില്ല പൊലീസ് മേധാവിയുമായി ചർച്ച ചെയ്തതിനെ തുടര്‍ന്ന് സൈബർ സെല്ലിനും എല്‍.ഡി.എഫ് പരാതി നൽകി. സൈബർ സെല്ലിന്റെ അന്വേഷണം എത്രയും വേഗം നടത്തി, കഴിയുമെങ്കിൽ ഇന്നുതന്നെ ഗുരുതര തെറ്റ് ചെയ്ത മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്ന് എൽ.ഡി.എഫ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നടപടി ഏകപക്ഷീയമാണെന്നും ഇവർ ചുണ്ടിക്കാട്ടി.
15 വർഷക്കാലം ഒന്നും ചെയ്യാത്ത ആന്റോ ആന്റണിക്ക് ഇപ്പോൾ ജന പിന്തുണയില്ലെന്ന് കണ്ടപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ആരോപണമാണ്. എങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്താൻ കൂടി നടത്തിയ ആരോപണമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം അനുശാസിക്കുന്ന വിധത്തിൽ ഇപ്പോൾ തന്നെ അന്വേഷണം ആരംഭിക്കുമെന്ന് കലക്ടർ ഉറപ്പും നൽകിയിട്ടുണ്ട്. വലിയൊരു ജനക്കൂട്ടമായാണ് വ്യാഴാഴ്ച കലക്ടറേറ്റിനു മുന്നിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ നേതൃത്വത്തിൽ സത്യഗ്രഹം നടന്നത്.
144 പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലത്തിൽ ഇത്തരത്തില്‍ നടത്തിയ സമരം തികച്ചും നിയമവിരുദ്ധമാണെന്നും തുടർന്ന് മാധ്യമമ്രപവർത്തകരെ കണ്ട സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, എൽ.ഡി.എഫ് പത്തനംതിട്ട ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്, എം.എല്‍.എമാരായ പ്രമോദ് നാരായണ്‍, കെ.യു. ജനീഷ്് കുമാര്‍ എന്നിവർ പറഞ്ഞു.
പത്തനംതിട്ട: ആന്റോ ആന്റണി കള്ള പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ പറഞ്ഞു. 30 പേർക്ക് ഇരിക്കാവുന്ന പത്തനംതിട്ടയിലെ ഹോട്ടലിൽ 350 ആളുകളുടെ യോഗം ഞാൻ വിളിച്ച് കള്ളവോട്ടിന് പ്രേരിപ്പിച്ചെന്നാണ് ആന്റോയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.