പവി കൃഷ്ണൻ, വൈശാഖ്
പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കൈയിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തുമ്പമൺ നോർത്ത്, മണ്ണിൽ കടവിൽ പുത്തൻവീട്ടിൽ പവി കൃഷ്ണൻ (36), മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി തമലശ്ശേരി മേനകത്ത് വീട്ടിൽ രഞ്ജിത്ത് എന്ന് വിളിക്കുന്ന വൈശാഖ് (36) എന്നിവരാണ് അടൂർ പൊലീസിന്റെ പിടിയിലായത്.
കൊല്ലം പാവുമ്പ സ്വദേശിയായ യുവാവിൽനിന്ന് ഗൾഫിൽ റിഗ്ഗിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പ്രതികളുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം കവടിയാർ ആസ്ഥാനമായി ‘ഡ്രിൽ സ്മാർട്ട് ഡൈനാമിക്സ്’ എന്ന സ്ഥാപനം പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിസ ലഭിക്കാതെ വന്നപ്പോൾ ഇവരെ സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് യുവാവ് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രതികൾ അറസ്റ്റിലായ വിവരം അറിഞ്ഞ് മലപ്പുറം, തൃശൂർ, എറണാകുളം, പാലക്കാട്, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിൽനിന്നും ഇവർ സമാന രീതിയിൽ തട്ടിപ്പിനിരയാക്കിയ നിരവധി പേരുടെ പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. മറ്റു ജില്ലകളിലും ഇവർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തുവരുന്നു. അടൂർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അജയൻ, എസ്.ഐ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.