പത്തനംതിട്ട: ആറൻമുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് നിയുക്ത എം.എൽ.എ അബിൻ വർക്കി. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം വന്നാൽ ധാരാളം വികസനങ്ങൾ വരും. ആറൻമുളയുടെ തനതായ പൈത്യകങ്ങൾ സംരക്ഷിച്ചുവേണം വിമാനത്താവളം നടപ്പാകേണ്ടത്.
ആറൻമുളക്കാർക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരുമായി ചർച്ച നടത്തി വേണം പദ്ധതി നടപ്പാക്കേണ്ടതെന്നും അബിൻ പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറൻമുളയിൽ മാറ്റം വേണമെന്ന് ജനങ്ങൾ തീരമാനിച്ചതായും അവർക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചതാണ് തന്‍റെ വിജയത്തിന് ഇടയാക്കിയതെന്നും അബിൻ പറഞ്ഞു. പത്ത് കൊല്ലത്തെ ദുർഭരണത്തിന് എതിരായ ജനവികാരമാണുണ്ടായത്.
യു.ഡി.എഫിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചതിന്‍റെ തെളിവാണിത്. മണ്ഡലത്തിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കും. വികസന പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ വിഷൻ ആറൻമുള 2050 എന്ന വികസന സെമിനാറിലൂടെ രൂപരേഖ തയാറാക്കും. ഇതിനായി എല്ലാ പഞ്ചായത്തുകളിലും സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും പെങ്കടുപ്പിച്ച് സെമിനാർ നടത്തി അഭിപ്രായങ്ങൾ ശേഖരിക്കും.
പ്രായമായ ആളുകളുടെ സംരക്ഷണത്തിനായി ജറിയാട്രിക് കെയർ ആൻഡ് പാലിയേറ്റീവ് ലക്ഷ്യമാക്കി ആറൻമുള കെയർ പദ്ധതി തുടങ്ങും . മണ്ഡലത്തിലെ ടൂറിസം സാധ്യതകൾക്കായി ടൂറിസം കോൺക്ലേവ് സംഘടിപ്പിക്കും. പൊതുജനങ്ങൾക്ക് എം.എൽ.എ ഓഫിസുമായി ബന്ധപ്പെടാൻ മൊബൈൽ ആപ്പിന് രൂപം നൽകും. തകർന്നു കിടക്കുന്ന ഉപറോഡുകൾ, കുടിവെള്ള പ്രശ്നങ്ങൾ എന്നിവക്ക് വേഗത്തിൽ പരിഹാരം കാണും. തൊഴിലുകൾ കണ്ടെത്താൻ പുതിയ സംരംഭങ്ങൾ ആരംഭിക്കും. അബാൻ മേൽപ്പാലം, ജില്ല സ്റ്റേഡിയം, കോഴഞ്ചേരി പാലം എന്നിവയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചുചേർക്കും.
മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പ്രഖ്യാപിക്കാറില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചർച്ചകളിലൂടെയാണ് സാധാരണ തീരുമാനിക്കുന്നത്. തങ്ങളുടെ അഭിപ്രായങ്ങൾ ഹൈകമാൻഡ് നീരിക്ഷകരെ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെടുക്കുന്ന തീരുമാനം അംഗികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്‍റ് ബിജുകുര്യൻ സ്വാഗതവും ട്രഷറർ എസ്. ഷാജഹാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.