പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽനിന്ന് സിലിണ്ടറുകൾ ജനറൽ ആശുപത്രിയിലെത്തിച്ചാണ് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്. നിലവിൽ സ്ഥിതി ഗുരുതരമല്ലെന്നും താൽക്കാലിക ക്ഷാമം പരിഹരിച്ചു എന്നുമാണ് ജില്ല ഭരണകൂടം പറയുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗികൾ പെരുകിയാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്നതിെൻറ സൂചനയാണ് പത്തനംതിട്ടയിലുണ്ടായത്.
ജില്ലയിൽ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന രണ്ട് സർക്കാർ ആശുപത്രികളിലൊന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രി. 123 കോവിഡ് ബാധിതരാണ് ഇവിടെ ചികിത്സയിലുള്ളത്. അതിൽ 15 പേരുടെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ കൂടുതൽ ഓക്സിജൻ ആവശ്യമായത്. 93 ഓക്സിജൻ സിലിണ്ടറുകളുണ്ടെങ്കിലും ഭൂരിഭാഗവും കാലിയാണ്. കൂടുതൽ ഓക്സിജൻ സംഭരിക്കുന്നതിന് സിലിണ്ടറുകളുടെ അപര്യാപ്തതയുണ്ട്.
ക്ഷാമം നേരിടാൻ കരുതൽ ശേഖരം എന്ന നിലയിലാണ് ബുധൻ, വ്യാഴം ദിവസങ്ങളിലായി 26 സിലിണ്ടറുകൾ എത്തിച്ചത്. ഉൽപാദനം, അത് കൊണ്ടുവരുന്നതിനുള്ള ടാങ്കറുകൾ, സംഭരിക്കുന്നതിനുള്ള സിലിണ്ടറുകൾ എന്നിവയെല്ലാം ശരിയായെങ്കിലേ ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കാനാവൂ എന്ന് പത്തനംതിട്ട കലക്ടർ നരസിം ഹുഗാരി തേജ് റെഡ്ഡി പറഞ്ഞു. അതിനുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന, കേന്ദ്ര സർക്കാർ ചെയ്തുവരുകയാണെന്നും കലക്ടർ പറഞ്ഞു.
എറണാകുളത്തുനിന്ന് കൂടുതൽ സിലിണ്ടറുകൾ ഉടനെത്തും. കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായപ്പോൾ ജനറൽ ആശുപത്രിയിലെ കരുതൽ ശേഖരത്തിൽനിന്നാണ് ഓക്സിജനെത്തിച്ചത്. കുന്നന്താനത്തെ ഓക്സിജൻ പ്ലാൻറിൽ കരുതൽ ശേഖരമില്ലാതായതാണ് ജില്ലയെ പ്രതിസന്ധിയിലാക്കിയത്.
പത്തനംതിട്ട: ജില്ലയിൽ നിലവിൽ ഒാക്സിജൻ ക്ഷാമമില്ലെന്ന് ആരോഗ്യ വകുപ്പ്. ജനറൽ ആശുപത്രിയിൽ വ്യാഴാഴ്ചയുണ്ടായത് താൽക്കാലിക പ്രതിസന്ധിയാണെന്ന് അധികൃതർ പറയുന്നു. കരുതൽ ശേഖരം ഉണ്ടായിരുന്നില്ല. നിലവിൽ ഒമ്പത് സിലിണ്ടറുകളുണ്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം കൂടിയതിനെത്തുടർന്ന് അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ സ്വകാര്യ ആശുപത്രിയിൽനിന്ന് ആറെണ്ണം എടുക്കുകയായിരുന്നു.
അത്യാവശ്യം വരുമ്പോൾ ജനറൽ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രികൾക്കും തിരിച്ചും ഒാക്സിജൻ സിലിണ്ടറുകൾ നൽകാറുണ്ട്. ജില്ല ആശുപത്രിയിൽനിന്ന് പുതിയ സിലിണ്ടറുകൾ എത്തിച്ച് കുറവ് പരിഹരിച്ചു. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 450 ഒാക്സിജൻ സിലിണ്ടർ സ്റ്റോക്കുണ്ട്.
നിലവിൽ ഒാക്സിജൻ കിടക്കകളിലുള്ളത് 58 രോഗികളാണ്. കോവിഡ് രണ്ടാം വ്യാപനത്തോടെ ഒാക്സിജൻ ഉപയോഗിക്കുന്ന രോഗികളുടെ എണ്ണം നാലിരട്ടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.