തിരുവല്ല: വിറക് വെട്ടുകാരന്റെ മൊബൈൽ ഫോണുമായി വാനരൻ കടന്നു. അടിച്ചു മാറ്റിയ ഫോൺ മിനിറ്റുകൾക്ക് ശേഷം സമീപ പുരിടത്തിലെ തെങ്ങിൽ കയറുന്നതിനിടെ ഉപേക്ഷിച്ചു. പഞ്ചായത്ത് പത്താം വാർഡ് മെമ്പർ എസ്. സനൽ കുമാരിയുടെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
വിറക് വെട്ടാൻ എത്തിയ പെരിങ്ങര സ്വദേശി രമണന്റെ മൊബൈൽ ഫോണുമായാണ് വാനരൻ കടന്നത്. വിറക് കീറുന്നതിന് സമീപത്തായി വെച്ചിരുന്ന ഫോൺ വാനരൻ കൈക്കലാക്കുകയായിരുന്നു. ഫോൺ കയ്യിലെടുത്ത വാനരൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതോടെ രമണൻ തിരിഞ്ഞുനോക്കി. ഇതോടെ ഫോണുമായി വാനരൻ സമീപ പുരയിടത്തിലേക്ക് ഓടി. തുടർന്ന് തെങ്ങിൽ പാതി കയറി ഇരിപ്പുറപ്പിച്ചു. പിന്നാലെ ഓടിയെത്തുന്ന രമണനെ കണ്ട് മൊബൈൽ ഫോൺ താഴെ ഉപേക്ഷിച്ച വാനരൻ തെങ്ങിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസക്കാലമായി പെരിങ്ങരയിലും പരിസരപ്രദേശങ്ങളിലും വാനരശല്യം വർധിക്കുകയാണെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.