എം.സി റോഡിന് നാലുവരി സമാന്തരപാത; സാധ്യതയേറുന്നു
പന്തളം: എം.സി റോഡിന് നാലുവരി സമാന്തരപാത ബൈപാസ് പദ്ധതിക്ക് അടുത്ത കിഫ്ബി യോഗം അംഗീകാരം നൽകിയേക്കും. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. നിർദിഷ്ട എം.സി റോഡ് മേൽപാലം പദ്ധതിയിലും പുനരാലോചന വന്നേക്കും. രണ്ടര കിലോമീറ്റർ നീളത്തിൽ അടൂർ ഹൈസ്കൂൾ ജങ്ഷൻ മുതൽ ചെങ്ങന്നൂർ ഭാഗം വരെ ബൈപാസ് നിർമിക്കാനാണ് രൂപരേഖ. 40ഓളം കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും.
ചില സ്ഥലങ്ങളിൽ സർക്കാർ ഭൂമിയുണ്ട്. ഇവിടം വഴി പാത തെളിക്കാമെന്നാണ് കണക്ക്. മതിയായ വീതിയില്ലാത്ത സ്ഥലത്തുകൂടി ഫ്ലൈഓവർ നിർമിക്കാനാണ് ധാരണ. അടൂർ ബൈപാസ് മോഡലിൽ റോഡ് നിർമിക്കാനാണ് പദ്ധതി. 230 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
സ്ഥലം ഏറ്റെടുക്കലിന് 110 കോടി ചെലവഴിക്കും.120 കോടി രൂപ ചെലവിൽ സമാന്തര പാത നിർമിക്കാനാകും. അനുകൂല സാഹചര്യം തെളിഞ്ഞാൽ റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കാനാണ് നിർദേശം. നിലവിലെ എം.സി റോഡ് മേൽപാലം നിർമാണം വൈകിപ്പിക്കാനോ ഉപേക്ഷിക്കാനോ സാധ്യതയും ഉണ്ട്.
രണ്ടുവരി പാതയായി മേൽപാലം വരുന്നതിനേക്കാൾ നാലുവരി സമാന്തരപാതക്കാണ് സാധ്യത കൂടുതൽ. മുമ്പ് കെ.എസ്.ടി.പി എം.സി റോഡ് വികസനവുമായി സ്ഥലം ഏറ്റെടുത്തപ്പോൾ ഏറെ എതിർപ്പ് നേരിട്ടത് പന്തളത്താണ്. എൻ.എസ്.എസിന്റെ സ്ഥലങ്ങൾ വിട്ടുനൽകാതെയും ടൗണിലെ ഒറ്റപ്പെട്ട കടകൾ മാത്രം പൊളിച്ചുമാറ്റുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.