കേരള കൗൺസിൽ ഓഫ് ചർച്ചസ് സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സദസ്സ് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി വനങ്ങളിൽ തുറന്നുവിട്ട് വന്യമൃഗങ്ങൾക്ക് ആഹാരമാക്കണമെന്ന് ജോസ്. കെ മാണി എം.പി. അങ്ങനെ ചെയ്താൽ വന്യമൃഗങ്ങൾ ജനവാസ മേഖലകൾ ഇറങ്ങുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക ഭീഷണി ആയി വന്യജീവി ആക്രമണങ്ങളും തെരുവ് നായ ശല്യവും മാറിയിരിക്കുന്നു. അതിരൂക്ഷമായ തെരുവുനായ ശല്യം മൂലം ഇരുചക്ര വാഹനങ്ങളിലും കാൽനടയായും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലകളിലേക്ക് വരുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുകയോ പിടികൂടി കൂട്ടിലടക്കുകയോ ചെയ്യണം. സ്വയരക്ഷയ്ക്ക് വന്യമൃഗങ്ങളെ കൊലപ്പെടുത്തേണ്ടി വന്നാൽ മനുഷ്യർക്കെതിരെ കേസെടുക്കാൻ പാടില്ലെന്ന കർശന നിർദേശം സംസ്ഥാന സർക്കാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകണം. അടുത്തനാളിൽ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനപാലകർ സ്വയരക്ഷയ്ക്ക് കടുവയെ വെടിവെച്ചു കൊന്നപ്പോൾ കേസെടുക്കാത്തത് എല്ലായിടത്തും മാതൃകയാക്കണം. ജനവാസ മേഖലകളിലെ മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനുള്ള പൂർണ ചുമതല പോലീസിന് നൽകണം.
മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത കുറിയാകോസ് മാർ ക്ലീമ്മീസ് അധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് ഈസ്റ്റൺ ചർച്ച് പരമാധ്യക്ഷൻ സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മുൻ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സജി അലക്സ്, ജില്ലാ പ്രസിഡന്റ് ഫാ. ജോൺസൺ കല്ലിട്ടേതിൽ കോറെപ്പിസ്കോപ്പ, കറന്റ് അഫേഴ്സ് കമീഷൻ സംസ്ഥാന ചെയർമാൻ ജോജി പി. തോമസ്, വൈസ് പ്രസിഡന്റ് അനീഷ് തോമസ്, ജില്ല ചെയർമാൻ രഞ്ജു എം. ജോയി, റവ. ഷാജി കെ. ജോർജ്, ബോബി കാക്കനാപ്പള്ളി, ബിജിമോൻ പൂമുറ്റം, കൺവീനർ അനൂപ് വി. തോമസ്, അബി എബ്രഹാം കോശി, റോണി ചേലമറ്റം, ഷിബു വർഗീസ്, ഷിജോ കെ. മാത്യു, ജില്ല ജോ.സെക്രട്ടറി ഡെന്നീസ് സാംസൺ എന്നിവർ പ്രസംഗിച്ചു. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങൾ കാലോചിതമായി പുനഃപരിശോധിക്കുക, തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര ഇടപെടീൽ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഈ വിഷയത്തിൽ മെത്രാന്മാരുടെ ആശങ്ക അറിയിച്ചുള്ള കത്തുകൾ, മലയോര മേഖലയിലെ ഇടവകയിൽനിന്ന് വികാരിമാരും അംഗങ്ങളും ഒപ്പിട്ട നിവേദനങ്ങൾ എന്നിവ ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര വനം മന്ത്രി, സംസ്ഥാന വനം മന്ത്രി, ലോക്സഭ, രാജ്യസഭ എം.പിമാർ എന്നിവർക്ക് നൽകും. തുടർന്ന് മലയോര ജില്ലകളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.