ജീർണാവസ്ഥയിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടം
പത്തനംതിട്ട: വലിയ വാടക നൽകാനില്ലാത്തതിനാൽ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽനിന്ന് മാറാൻ കഴിയാതെ സർക്കാർ സ്ഥാപനങ്ങൾ. വലിയ വാടക നൽകാൻ ഇല്ലാത്തതാണ് കാരണം. നഗരത്തിൽ കുറഞ്ഞ നിരക്കിലുള്ള വാടക കെട്ടിടത്തിനായി അേന്വഷണം തുടരുകയാണ്. 30നുള്ളിൽ മിനി സിവിൽസ്റ്റേഷൻ കെട്ടിടം പൂർണമായും ഒഴിയണമെന്നാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. എന്നാൽ ഇതിനായി അനുയോജ്യമായ പുതിയ കെട്ടിടങ്ങൾ കണ്ടെത്താൻ കഴിയാതെ വലയുകയാണ് അധികൃതർ. സർക്കാർ കുറഞ്ഞ വാടക നിരക്ക് മാത്രമാണ് നൽകുക. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസ് പത്തനംതിട്ട കോളജ് റോഡിൽ ടൗൺഹാളിന് സമീപമുള്ള ഒരു കെട്ടിടത്തിലേക്ക് മാറാൻ ധാരണയായിട്ടുണ്ട്. എന്നാൽ, സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ ഇവിടേക്ക് മാറാൻ കഴിയുകയുള്ളൂ. അനുമതിക്കും അൽപം കാലതാമസമുണ്ടാകും. വാടകക്കെട്ടിടം ലഭിക്കുന്നമുറക്ക് പുതിയ കെട്ടിടങ്ങളിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് മറ്റ് സ്ഥാപനങ്ങൾ.
നിലവിൽ രേഖകളും കമ്പ്യൂട്ടറുകളുമടക്കം പെട്ടികളിലാക്കി സുരക്ഷിതമായി വെക്കുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിനകം നഗരപരിധിയിലെതന്നെ വിവിധ കെട്ടിടങ്ങൾ കണ്ടെത്തിയെങ്കിലും വാടക കൂടുതൽ ആയതിനാൽ പലരും പിൻമാറി. വാഹന പാർക്കിങ് സൗകര്യവും അത്യാവശ്യമാണ്. കോടതികൾക്കായി ടെലിഫോൺ ഭവൻ നോക്കിയെങ്കിലും വാടക കൂടുതലായതിനാൽ അതും പിൻമാറി. കടമ്മനിട്ട േറാഡിൽ പഴയ ജിയോ ആശുപത്രി കെട്ടിടവും നോക്കുന്നുണ്ട്. എത്രയുംവേഗം ബദൽ സൗകര്യം കണ്ടെത്തി മാറാത്ത സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
മിനി സിവിൽ സ്റ്റേഷൻ കെട്ടിടം കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായതിനെതുടർന്ന് സ്ട്രക്ചറൽ സ്റ്റബിലിറ്റി അസെസ്‌മെന്റ് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കൃഷി ഓഫിസും സബ്ട്രഷറിയും ഉൾപ്പെടെ 24 സ്ഥാപനങ്ങളാണു പ്രവർത്തിക്കുന്നത്. കോടതി സമുച്ചയവും ഇവിടെയുണ്ട്. ജീവനക്കാരുടെ എണ്ണമനുസരിച്ചുള്ള സ്ഥലസൗകര്യം കണക്കിലെടുത്തുള്ള കെട്ടിടമാണ് ആവശ്യമായിട്ടുള്ളത്. താലൂക്ക് ഓഫിസിന് 4,400 സ്ക്വയർ ഫീറ്റുള്ള കെട്ടിടമാണ് ആവശ്യം. രേഖകൾ സൂക്ഷിക്കാനായി 800 ചതുരശ്രയടി വിസ്തീർണം വേണം. വിവിധ കോടതികൾക്കായി ഒരേ കെട്ടിടം ആവശ്യമാണ്. ഓഫിസുകൾ പൂർണമായി മാറ്റിയ ശേഷം നിലവിലുള്ള മിനി സിവിൽ സ്റ്റേഷൻ പൊളിച്ചുമാറ്റാനാണ് ആലോചന. അഞ്ച് നിലയുള്ള കെട്ടിടത്തിനു നാലു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. വിള്ളൽ വീണ തൂണുകളും കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്തു നിൽക്കുന്ന ചുവരുകളും കെട്ടിടത്തിന്റെ പല ഭാഗത്തായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.