ചുങ്കപ്പാറ: ജില്ല അതിർത്തികളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. നടപടിയെടുക്കാൻ കഴിയാതെ അധികൃതരും. കോട്ടയം- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് മണിമലയാറ്റിൽ കോട്ടാങ്ങൽ കടൂർക്കടവിൽ നിർമിച്ച പാലത്തിന് സമീപമാണ് മദ്യപാനികളുടെയും കഞ്ചാവ് ലോബികളുടെയും കേന്ദ്രമായിരിക്കുന്നത്. ഇവിടെ വൈകുന്നേരങ്ങളിൽ പാലത്തിന്റെ ഇരുവശങ്ങളിലും യുവാക്കൾ തമ്പടിക്കുകയാണ്. മണിമല, പെരുമ്പെട്ടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയും ജില്ല അതിർത്തിയുമായതിനാൽ കാര്യമായ അന്വേഷണം ഉണ്ടാകാറില്ല. ഇത് മുതലെടുത്താണ് മദ്യ-കഞ്ചാവ് ലോബികൾ വിലസുന്നത്. അസഭ്യവർഷവും സംഘട്ടനങ്ങളും നിത്യസംഭവമാണ്.
വേനൽ കടുത്തതോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുട്ടികളും സ്ത്രികളും അടക്കം നിരവധി പേരാണ് കുളിക്കാനും വസ്ത്രം നനക്കാനുമായി ഇവിടെയെത്തുന്നത്. എന്നാൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഏറിയതിനാൽ വരാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. പാലത്തിലിരുന്ന് മദ്യപിച്ച ശേഷം കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും റോഡിലേക്കും കുളിക്കടവുകളിലേക്കും വലിച്ചെറിയുകയാണ്. അധികാരികളുടെ ശ്രദ്ധ കുറയുന്നതിനാലാണ് പ്രദേശത്ത് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതിന് കാരണം. പ്രദേശത്ത് എക്സൈസ്, പൊലീസ് അധികൃതരുടെ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.