പത്തനംതിട്ട: ഏനാത്ത് മുതല്‍ പന്തളം വരെ എംസി റോഡില്‍ വാഹനാപകടം കുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സി.വി. ശാന്തകുമാര്‍ എം.എല്‍എ. അപകട സാധ്യത മേഖല കേന്ദ്രീകരിച്ച് കര്‍ശന വാഹന പരിശോധന നടത്താന്‍ ജില്ല പൊലീസ് മേധാവിക്കും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തവും മാതൃകപരവുമായ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ആർ.ടി.ഒക്കും നിര്‍ദേശം നല്‍കി. ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിലാണ് നിര്‍ദേശം.
പന്തളം, അടൂര്‍ കെ.എസ്.ആര്‍ടി.സി ബസ് സ്റ്റാന്‍ഡുകള്‍ കേന്ദീകരിച്ച് ഡാന്‍സാഫ്, നാര്‍ക്കോട്ടിക് സെല്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. കാര്യക്ഷമമായി തുടരുന്നതിന് അടൂര്‍ ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി.
അടൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലും പരിശോധനയുണ്ട്. പന്തളം ബൈപാസുമായി ബന്ധപ്പെട്ട് സര്‍വേ പൂര്‍ത്തിയായി. അടൂര്‍ പൊതുമരാമത്ത് കോംപ്ലക്സ് നിര്‍മാണം പുരോഗമിക്കുന്നു. അടൂര്‍ കോടതി സമുച്ചയത്തിന്റെ പമ്പ് റൂം ബ്ലോക്ക് പ്രവൃത്തി ആരംഭിച്ചു. ചുറ്റുമതിലിനുള്ള സര്‍വേ നടപടിയും പൂര്‍ത്തിയായി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ തകരാറിലായിരുന്ന ഫ്രീസര്‍ മോര്‍ച്ചറി യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമായതായി എം.എല്‍എ അറിയിച്ചു.
കുന്നിട സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയായതായി കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍എ അറിയിച്ചു. ആവണിപ്പാറ പാലവുമായി ബന്ധപ്പെട്ട് സമീപനപാതയിലെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ചു. സീതത്തോട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വേ നടപടി വേഗത്തിലാക്കണം. കൂടല്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മാണം പുരോഗമിക്കുന്നു. വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് രണ്ട് കൂടുകള്‍ വാങ്ങിയതായി കോന്നി ഡി.എഫ്.ഒ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ രണ്ടാംഘട്ട നവീകരണത്തില്‍ ഉള്‍പ്പെട്ട കലുങ്ക്, സംരക്ഷണഭിത്തി, ബി.എം പ്രവൃത്തി എന്നിവ പൂര്‍ത്തിയായി. തണ്ണിത്തോട് തേനരുവി, രാക്ഷസന്‍ പാറ ടൂറിസം പദ്ധതികള്‍, ഗുരു നിത്യചൈതന്യയതി സ്മാരക നിര്‍മാണം എന്നിവയുടെ പുരോഗതി എം.എല്‍.എ വിലയിരുത്തി.
തോട് സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് നല്‍കുന്ന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാന്‍ പ്രസിഡന്റ് ദീനാമ്മ റോയി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതിന്റെ പുരോഗതിയും ജില്ല പഞ്ചായത്ത് പ്രസിഡന്റ് വിലയിരുത്തി. അടൂര്‍ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ആംബുലന്‍സുകള്‍, ട്രോമാകെയര്‍, ബ്ലഡ് സ്റ്റോറേജ് സെന്റര്‍, കാരുണ്യ ഫാര്‍മസി മെഡിക്കല്‍ സ്റ്റോര്‍ എന്നിവയുടെ പോരായ്മ അദ്ദേഹം ചൂണ്ടികാട്ടി.
സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ കൃത്യമായി ഇടപെടാന്‍ ജനപ്രതിനിധികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കണമെന്ന് കലക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു. സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷന്‍, വ്യാപാര വ്യവസായ സമിതി, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ അവബോധം നല്‍കണം. മഴക്കാലരോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ഡി.എഫ്.ഒമാരായ എന്‍. രാജേഷ്, ആയുഷ് കുമാര്‍ കോറി, അസി. പ്ലാനിംഗ് ഓഫിസര്‍ സുനില്‍ സേവ്യര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.