ശബരിമല ഉയർത്തി നേട്ടത്തിന് ശ്രമിച്ച ബി.ജെ.പിക്ക് ജില്ലയിൽ നിരാശ നേട്ടം തിരുവല്ലയിൽ മാത്രം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല സ്വർണക്കൊള്ള മുഖ്യവിഷയമായി ഉയർത്തി നേട്ടമുണ്ടാക്കാൻ ശ്രമിച്ച ബി.ജെ.പിക്ക് ശബരിമല ഉൾപ്പെടുന്ന ജില്ലയിൽ കോട്ടം മാത്രം. അനൂപ് ആന്‍റണി തിരുവല്ലയിൽ നടത്തിയ തകർപ്പൻ പ്രകടനം മാത്രമാണ് ഏക ആശ്വാസം. അതിനാകട്ടെ സ്ഥാനാർഥിയുടെ മികവിനപ്പുറം ജില്ലയിലെ സംഘടനാ സംവിധാനത്തിനോ നേതാക്കൾക്കോ കാര്യമായ പങ്ക് അവകാശപ്പെടാനുമില്ല.പ്രധാന മന്ത്രി എത്തി നൽകിയ ഉൗർജം അനൂപിന്‍റെ മികച്ച പ്രകടനത്തിന് ആവേശം പകർന്നപ്പോൾ തൊട്ടടുത്ത ആറന്മുളയിൽ കുമ്മനം രാജശേഖരന് പോലും കാര്യമായൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞുമില്ല. അടൂരിൽ നാട്ടുകാരനും സംസ്ഥാന നേതാവുമായ പന്തളം പ്രതാപന്‍റെ പ്രകടനവും നിരാശപ്പെടുത്തി.

കോൺഗ്രസ് സി.പി.എമ്മിനെതിരെ ഡീൽ ആരോപണം ഉയർത്തിയ മണ്ഡലങ്ങളാണ് കോന്നിയും റാന്നിയും. കോന്നിയിൽ ബി.ഡി.ജെ.എസിന്‍റെയും റാന്നിയിൽ ട്വന്‍റി20യുടെയും സ്ഥാനാർഥികൾ നിരാശപ്പെടുത്തിയപ്പോൾ രണ്ടിടത്തും അതിന്‍റെ ആനുകൂല്യം ഫലത്തിൽ ലഭിച്ചത് കോൺഗ്രസിനാണ്.ഒരേ സമുദായത്തിൽ തന്നെയുളളവർ മത്സരിച്ച കോന്നിയിൽ ജനീഷിന്‍റെ പെട്ടിയിൽ ഉറപ്പായും വീഴേണ്ട വോട്ടുകളാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി പിടിച്ചുമാറ്റിയത്. എൽ.ഡി.എഫ് ജയം ഉറപ്പിച്ചിരുന്ന ഇവിടെ തന്‍റെ പരാജയം ഉറപ്പാക്കാൻ അടൂർ പ്രകാശ് ബി.ജെ.പിക്കാരെ സ്വാധീനിച്ചാണ് ബിഡി.ജെ.എസിന്‍റെ സ്ഥാനാർഥിയെ നിർത്തിയതെന്നാണ് ജനീഷിന്‍റെ ആരോപണം. ബി.ഡി.ജെ.എസിന്‍റെ ടി.പി സുന്ദരേശന്‍ ഇവിടെ 15278 വോട്ടാണ് പിടിച്ചത്. 2016ൽ ബി.ജെ.പിയുടെ ഡി. അശോക്കുമാർ ഇവിടെ 16713 വോട്ട് പിടിച്ചതാണ്. 2021ൽ കെ. സുരേന്ദ്രൻ പിടിച്ചതാകട്ടെ 32,811 വോട്ടുകളാണ്. ഇവിടെ നിന്നാണ് താഴോട്ടുളള പോക്ക്.

റാന്നിയിലാകട്ടെ 2016ൽ ബി.ഡി.ജെ.എസിന്‍റെ കെ. പത്മകുമാർ 28201 വോട്ടും 2021ൽ 19587 വോട്ടും പിടിച്ചതാണ്. അവിടെയാണ് ഇത്തവണ ട്വന്‍റി20 സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടു മാത്രം പിടിച്ചത്.ശബരിമല ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ പോലും സ്വന്തം സ്ഥാനാർഥിയെ നിർത്താൻ കഴിയാതെ വന്നതും ഘടകകക്ഷി സ്ഥാനാർഥിയുടെ നിരാശപ്പെടുത്തിയ പ്രകടനവും ബി.ജെ.പിക്ക് വലിയ നാണക്കേട് തന്നെയാണ്. റാന്നി ട്വന്‍റി20ക്ക് വിട്ടുകൊടുത്തതിന്‍റെ യുക്തി അണികളെ ബോധ്യപ്പെടുത്താനാവാതെ വിഷമവൃത്തത്തിലാണ് പാർട്ടി നേതൃത്വം.

ആറന്മുളയിലും കോന്നിയിലും ഘടകകക്ഷികളെ കുറ്റം പറയാമെങ്കിൽ ആറന്മുളയിൽ കുമ്മനം രാജജേഖരന്‍റെ മോശം പ്രകടനത്തിന് പാർട്ടി നേതൃത്വം തന്നെ മറുപടി പറയേണ്ട സ്ഥിതിയാണ്. കുമ്മനം ഇവിടെ 34,983 വോട്ടുകളാണ് പിടിച്ചത്. 2016ൽ എം.ടി.രമേശ് ഇവിടെ 37906 വോട്ട് പിടിച്ചു.2021ൽ ബിജു മാത്യു പിടിച്ചതാകട്ടെ 29,099 വോട്ടുകളും. എം.ടി. രമേശ് പിടിച്ച വോട്ടുകൾക്കൊപ്പമെത്താൻ കഴിയാതെ പോയത് വലിയ പരാജയമായി. പന്തളം പ്രതാപൻ അടൂരിൽ 26,337 വോട്ടുപിടിച്ചപ്പോൾ ജില്ലയിൽ ഒരു ബി.ജെ.പി സ്ഥാനാർഥി പിടിക്കുന്ന ഏറ്റവും കൂടുതൽ വോട്ട് എന്ന നേട്ടവുമായാണ് ജില്ലയുടെ പുറത്ത് നിന്നെത്തിയ അനൂപ് ആന്‍റണി താരമായി രണ്ടാമനായത്. 43078 വോട്ടാണ് അനൂപിന് ലഭിച്ചത്. ഇവിടെ മാത്യു ടി. തോമസ് നിലംപൊത്തിയതും അനൂപിന്‍റെ ഈ മികച്ച പ്രകടനം കൊണ്ടാണ്. 

Tags:    
News Summary - BJP tries to gain by promoting Sabarimala but gets disappointed result only in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.