മൃതദേഹങ്ങൾ മങ്ങാരം മുസ്‍ലിം ജുമാ മസ്ജിദ് പരിസരത്ത് എത്തിച്ചപ്പോൾ

നാടിനെ കണ്ണീരിലാഴ്ത്തി മടക്കം; വാഹനാപകടത്തിൽ മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹം ഖബറടക്കി

പന്തളം: എം.സി റോഡിൽ കൊല്ലം നിലമേൽ പുതുശ്ശേരി ജങ്ഷനിൽ അപകടത്തിൽ മരിച്ച പന്തളം മങ്ങാരം സെലിൻ നിവാസിൽ പരേതനായ ജലാലുദ്ദീൻ റാവുത്തരുടെ ഭാര്യ സെൽവം മുഹമ്മദ് (53), മകൾ ഹൽബി ജലാൽ (21) എന്നിവരുടെ മൃതദേഹം വൻ ജനാവലിയുടെ സന്നിധ്യത്തിൽ മങ്ങാരം മുസ്‍ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ചൊവ്വാഴ്ച രാത്രി എട്ടോടെ തിരുവനന്തപുരത്തുനിന്ന് പന്തളത്തെ വീട്ടിലേക്ക് വരുകയായിരുന്ന അമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. ഒരേ ദിശയിലേക്ക് വരുകയായിരുന്ന കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ പോയി.

പിന്നാലെ വന്ന വാഹനങ്ങൾ ഇവരുടെ ദേഹത്തേക്ക് കയറിയിറങ്ങിയായിരുന്നു. തൽക്ഷണം മാതാവ് സെൽവം മുഹമ്മദ് മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ മകൾ ഹൽബിയെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആരോഗ്യവകുപ്പ് ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് അസിസ്റ്റന്‍റായ സെൽവം മുഹമ്മദ് മകളോടൊപ്പം തിരുവനന്തപുരത്ത് ഓഫിസിൽ എത്തിയശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ വിദ്യാർഥിനിയായിരുന്നു ഹൽബി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടിലെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന സഹപാഠികളും സുഹൃത്തുക്കളും അടക്കം വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. അമ്മയുടെയും മകളുടെയും മൃതദേഹം അടുത്തടുത്തായി കിടത്തി അന്തിമോപചാരമർപ്പിച്ചപ്പോൾ നാട് കണ്ണീരിലാഴ്ന്നു. മങ്ങാരം മുസ്‍ലിം ജുമാ മസ്ജിദിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ വലിയ ജനസഞ്ചയം അവിടെയും ഉണ്ടായിരുന്നു. സഹോദരൻ അജ്മലിനെ ഏകനാക്കി അമ്മയും സഹോദരിയും മങ്ങാരം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യനിദ്രയിലായി.

Tags:    
News Summary - A Departure That Left the Village in Tears: Mother and Daughter Killed in Road Accident Laid to Rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.