ശബരിമലയിലെ അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ പുനഃപരിശോധിക്കണം - ആചാര സംരക്ഷണസമിതി

പന്തളം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന ഭക്തന്മാരുടെ മലകയറ്റം പമ്പയിൽനിന്ന് പരമ്പരാഗത പാതയായ നീലിമലവഴി ഏതാണ്ട് അസാധ്യമാക്കുന്ന തരത്തിൽ നടക്കുന്ന അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണമെന്ന് പന്തളത്ത് കൂടിയ ക്ഷേത്ര ആചാര സംരക്ഷണസമിതി അടിയന്തരയോഗം ആവശ്യപ്പെട്ടു. നീലിമല കയറ്റം മുതൽ ശബരിപീഠം വരെ ഭാഗത്തെ നിലവിലുണ്ടായിരുന്ന പടിക്കെട്ടുകൾ ഇളക്കിമാറ്റി സ്ലോപ് ചെയ്ത് മിനുസമുള്ള കല്ലുകൾ നിരത്തി നടത്തിവരുന്ന നിർമാണം ഭക്തജനങ്ങളുടെ മലകയറ്റം കഠിനമാക്കുമെന്ന് മാത്രമല്ല, ഈ ഭാഗത്ത് അയ്യപ്പഭക്തന്മാർ തെന്നിവീണ് അപകടം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ പരമ്പരാഗത പാതയിലൂടെയാണ് ശബരിമല ഉത്സവത്തോടനുബന്ധിച്ച ആറാട്ടിന് അയ്യപ്പൻ ആനപ്പുറത്ത് പമ്പയിലേക്ക് എഴുന്നള്ളുന്നതെന്നതിനാൽ ഈ പാത വഴിയുള്ള പരമ്പരാഗത ആചാരമായ ആറാട്ട് എഴുന്നള്ളത്ത് അസാധ്യമാകുമെന്നും യോഗം വിലയിരുത്തി. ശബരിമലയിലേക്ക് കാൽനടയായി എത്തുന്ന ഭക്തന്മാർക്കും ആറാട്ട് എഴുന്നള്ളത്തിനും തടസ്സമാകുന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ദേവസ്വം പ്രസിഡന്‍റിനും റാന്നി എം.എൽ.എക്കും കത്ത് നൽകാൻ തീരുമാനിച്ചു. സമിതി പ്രസിഡന്‍റ് ശശികുമാരവർമ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, സെക്രട്ടറിമാരായ എം.ആർ. അനിൽ കുമാർ, പൃഥ്വിപാൽ, പി.എൻ നാരായണ വർമ, ട്രഷറർ അനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.