വലിയകൊല്ലാ പാടത്ത് കൊയ്ത്തുയന്ത്രങ്ങളെത്തി; ആശ്വാസത്തിൽ കർഷകർ

പന്തളം: നാട്ടിലാകെ നെൽകൃഷിക്ക് ഭീഷണിയായ വേനൽമഴയെ ഓർത്ത് ഭയന്ന പന്തളം വലിയകൊല്ലാ പാടശേഖരത്തിലെ കർഷകർക്ക് ആശ്വാസമായി കൊയ്ത്തുയന്ത്രങ്ങളെത്തി. മഴ ശക്തമാകും മുമ്പ് നെല്ല് കൊയ്തെടുക്കാമെന്ന പ്രതീക്ഷയിൽ ആശ്വാസം കൊള്ളുകയാണ് ഇവിടുത്തെ കർഷകർ. ശനിയാഴ്ച രാവിലെ പരമ്പരാഗത രീതിയിൽ വനിത കർഷകരായ രമ്യയും ഉഷയും ചേർന്ന് കൊയ്ത്തരിവാളുപയോഗിച്ച് കതിര് കൊയ്‌തെടുത്ത് കൊയ്ത്തിന് തുടക്കംകുറിച്ചു. പിന്നാലെ മൂന്ന് യന്ത്രം പാടത്തിറക്കി കൊയ്ത്തു തുടങ്ങി. നൂറേക്കറിലധികം വരുന്ന വലിയകൊല്ലായിൽ ഇക്കുറി നല്ല വിളവാണ് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് തുടർച്ചയായി പെയ്ത കനത്തമഴയിൽ കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വലിയകൊല്ലാ പൂർണമായും മുങ്ങിക്കിടക്കുകയായിരുന്നു. കർഷകർ കൂട്ടത്തോടെ പാടത്തേക്കിറങ്ങി കെട്ടിക്കിടന്ന വെള്ളം ദിവസങ്ങളോളം മോട്ടോർ പ്രവർത്തിപ്പിച്ച് വറ്റിച്ചു. വീണ്ടും വെയിൽ വന്നതോടെ നെല്ല് കൊയ്യാൻ പാകമാകുകയായിരുന്നു. കൊയ്ത്ത് തുടങ്ങിയെങ്കിലും നെല്ല് കരയിലെത്തിക്കാൻ പ്രതിസന്ധികളുണ്ട്. തുരുത്തിനരികിലൂടെ വട്ടം കറങ്ങിവേണം പാടത്ത് യന്ത്രവും വാഹനവുമെത്തിക്കാൻ. നെല്ല് ലോറിയിൽ കയറ്റി കളത്തിലെത്തിക്കാനും ബുദ്ധിമുട്ടാണ്. ഇരുട്ടടി തോടിന്റെ കരയിലൂടെ വാഹനം പാടത്തിനരികിലെത്തിക്കാനുള്ള വഴി കുറ്റിക്കാടുമൂടി ഉപയോഗശൂന്യമായി കിടക്കുന്നതാണ് കർഷകരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞവർഷം ഒരുമണി നെല്ലുപോലും കൊയ്‌തെടുക്കാനാകാതെ വെള്ളത്തിൽ മുങ്ങി നശിച്ചുപോയിരുന്നു. എന്നിട്ടും ഈ വർഷവും കർഷകർ വിത്തിറക്കുകയായിരുന്നു. അധികൃതർ അടിസ്ഥാന സൗകര്യം ഒരുക്കാത്തതാണ് കഴിഞ്ഞവർഷം നെൽകൃഷി നശിക്കാൻ ഇടയാക്കിയത്. വലിയകൊല്ലാക്കൊപ്പം വാരുകൊല്ലായിലും ചിറ്റിലപ്പാടത്തുമെല്ലാം കർഷകർ വിത്തിറക്കി. ഡിസംബറിൽ കൃഷിയിറക്കേണ്ട പാടത്ത് വെള്ളം നിറഞ്ഞുകിടന്നതിനാൽ കൃഷി തുടങ്ങാൻ താമസിച്ചു. വൈദ്യുതി എത്താത്തതിനാൽ നാലുമാസത്തേക്ക് 40,000 രൂപ വാടക നൽകി ഡീസലുകൊണ്ട് ഉപയോഗിക്കുന്ന പെട്ടിയും പറയും ഉപയോഗിച്ച് വെള്ളം അടിച്ചുവറ്റിച്ചാണ് നിലമൊരുക്കി കൃഷി തുടങ്ങിയത്. മണിക്കൂറിന് 110 രൂപ നൽകി ട്രാക്ടർ ഉപയോഗിച്ച് പൂട്ടിയതും കർഷകർ പണം മുടക്കിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.