മൈലപ്ര സർവിസ് സഹകരണ ബാങ്കിലെ റെക്കോഡുകൾ കടത്താൻ ശ്രമം

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയിലായ മൈലപ്ര സർവിസ് സഹകരണ ബാങ്കിലെ ഫയലുകൾ പരിശോധിക്കാൻ ശ്രമിച്ച ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മനെയും സെക്രട്ടറിയുടെ അഡ്വക്കേറ്റിനെയും ജീവനക്കാർ തടഞ്ഞുവെച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരൻ എന്ന് പരിചയപ്പെടുത്തിയയാൾ ബാങ്ക് പ്രസിഡന്‍റിനൊപ്പം ബാങ്കിൽ എത്തിയത്. ചില ജീവനക്കാരുടെ സഹായത്തോടെ ഇവർ ബാങ്കി‍ൻെറ ഡയറക്ടർ ബോർഡ് മുറിയിൽ കടന്ന് ഫയലുകൾ പരിശോധിക്കാൻ ആരംഭിച്ചതോടെ ജീവനക്കാർ സംഘടിച്ചെത്തി ഇരുവരെയും തടഞ്ഞുവെക്കുകയായിരുന്നു. പ്രസിഡന്‍റിനൊപ്പം വന്നയാൾ സഹകരണസംഘം ജീവനക്കാരനല്ല എന്ന് സംശയം തോന്നിയതോടെ ജീവനക്കാർ പത്തനംതിട്ട പൊലീസിലും വിവരമറിയിച്ചു. ബാങ്ക് ഭരണസമിതിയുടെ മിനിറ്റ്സ് ബുക്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഫയലുകളും രേഖകളും മാറ്റാനും തിരുത്തൽ വരുത്താനുമാണ് ഇവർ എത്തിയതെന്നും ജീവനക്കാർ ആരോപിച്ചു. രാത്രി സമയങ്ങളിലും ബാങ്കിൽ പ്രസിഡന്‍റി‍ൻെറ നേതൃത്വത്തിലുള്ള സംഘം എത്തുന്നതായി ജീവനക്കാർ ആരോപിക്കുന്നു. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രസിഡന്‍റിന് ഒപ്പംവന്നയാൾ ബാങ്ക് സെക്രട്ടറിയുടെ അഭിഭാഷകനാണെന്ന് വെളിപ്പെടുത്തി. നാല് കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറി ജോഷ്വ മാത്യു നിലവിൽ സസ്പെൻഷനിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.