പമ്പയിലെ പ്രളയമണൽ ഒഴുകിപ്പോയിട്ടും അടങ്ങാതെ വിവാദം

ശബരിമല: പമ്പയാറ്റിൽനിന്ന് വാരിയ മണൽ മുക്കാലും ഒഴുകിപ്പോയിട്ടും വിവാദം അടങ്ങുന്നില്ല. മണൽവാരലിൽ അഴിമതി നടന്നുവെന്ന പരാതിയിൽ വിജിലൻസ് കോടതി നടപടി ഹൈകോടതി റദ്ദാക്കിയിട്ടും ആരോപണങ്ങൾ ഉയരുന്നു. പമ്പാ മണൽ കടത്ത് കേസിൽ താൻ തുടങ്ങിവെച്ച പോരാട്ടം തുടരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. 2018ലെ പ്രളയത്തെ തുടർന്ന് പമ്പാതീരത്ത് കുമിഞ്ഞ 90,000 ഘനമീറ്റർ മണലും ചളിയും സൗജന്യമായി നീക്കാൻ കണ്ണൂരിലെ പൊതുമേഖല സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സെറാമിക് പ്രോഡക്ട് കമ്പനിക്ക്‌ അനുമതി നൽകിയതാണ് വിവാദമായത്. വനം വകുപ്പിന്റെ സമ്മതമില്ലാതെയുള്ള അനുമതി കോടികളുടെ മണൽക്കൊള്ള നടത്താനാണെന്നായിരുന്നു ആരോപണം. പ്രളയകാലത്ത് ഒഴുകിയെത്തിയ മണല്‍ നദിയുടെ ആഴം കുറക്കുകയും ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നീക്കേണ്ടിവന്നത്. നദിയിൽനിന്ന് വാരിയ മണൽ പമ്പത്രിവേണിയിൽ ആറ്റുതീരത്ത് തന്നെ സൂക്ഷിച്ചു. വിവാദമായതോടെ കേരള ക്ലേയ്സ് മണൽ കൊണ്ടുപോകുന്നതിൽനിന്ന് പിന്മാറി. മറ്റാരും മണൽ എടുക്കാൻ എത്തിയുമില്ല. അതിനാൽ ആറ്റുതീരത്ത് വാരിക്കൂട്ടിയ മണൽ മുക്കാലും പിന്നീട് ആറ്റിൽ വെള്ളം ഉയർന്നപ്പോൾ ഒഴുകിപ്പോയി. പത്തനംതിട്ട ജില്ല കലക്ടർ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സ് മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരെയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്. പരാതിയിൽ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവിനെതിരെ വിജിലൻസ് ഡയറക്ടർ ഹൈകോടതിയിൽ റിവിഷൻ ഹരജി സമർപ്പിച്ചു. വിജിലൻസ് അന്വേഷണം നിരസിച്ച സർക്കാർ ഉത്തരവ് നിലനിൽക്കെ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കിയത്. അതേസമയം, വിജിലൻസ് അന്വേഷണം നിരസിച്ച സർക്കാർ ഉത്തരവ് ചോദ്യം ചെയ്യുന്നതിനുള്ള അവകാശം ഹരജിക്കാർക്ക് നിലനിർത്തിയാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്. ആരോപണത്തിന് കാരണം കേരള ക്ലേയ്സിന്‍റെ മറുകരാർ മണൽ സൗജന്യമായി കൊണ്ടുപോകാൻ കേരള ക്ലേയ്സ് ആൻഡ് സെറാമിക് പ്രോഡക്ട് കമ്പനിക്കാണ് അനുമതി നൽകിയതെങ്കിലും കണ്ണൂർ ആസ്ഥാനമായ ഈ കമ്പനി അന്ന് പ്രവർത്തനരഹിതമായിരുന്നു. ഇവർ കോട്ടയത്തുള്ള സ്വകാര്യ നിർമാണക്കമ്പനിയുമായി കോടികള്‍ വിലപറഞ്ഞ് ഉറപ്പിച്ച് മണൽ കൊണ്ടുപോകാൻ കരാർ ഉണ്ടാക്കിയെന്നാണ് ഉയർന്ന ആരോപണം. ഒരു ലക്ഷത്തോളം ഘനമീറ്റർ മണലും മണ്ണും വനംവകുപ്പ് ലേലത്തിന് വെച്ചിരുന്നു. ടണ്ണിന് 2777 രൂപയാണ് വില നിശ്ചയിച്ചത്. കരാർ എടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. തുടര്‍ന്ന് ലേലത്തുക 1200 രൂപയാക്കി ടെന്‍ഡര്‍ പുതുക്കി. ഇതുപ്രകാരം മണലിന് 10.80 കോടിയുടെ മൂല്യമുണ്ട്. അതിനുശേഷമാണ് പത്തനംതിട്ട ജില്ല കലക്ടര്‍ മണല്‍ സൗജന്യമായി നീക്കാന്‍ കേരള ക്ലേയ്‌സ് ആൻഡ് പ്രോഡക്ട്‌സിന് കരാര്‍ നല്‍കിയത്. പൊതു ഖജനാവിലേക്ക് ലഭിക്കേണ്ട 10 കോടിയാണ് ഇതുവഴി നഷ്ടമായത്. വിരമിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസിന്റെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെയും നേതൃത്വത്തിലുള്ള സംഘം ഹെലികോപ്ടറില്‍ പമ്പയിലെത്തി മണലെടുപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതും വിവാദമായി. കേസ് റദ്ദാക്കിയത് സാങ്കേതിക കാരണത്താൽ പമ്പയിൽനിന്ന് കേരള ക്ലേയ്സിന് സൗജന്യമായി മണൽ കൊണ്ടുപോകാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കിയത് സാങ്കേതിക കാരണത്താലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി വേണം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി (17എ) അനുസരിച്ച് എത്ര വലിയ അഴിമതിയിലും വിജിലൻസിനു പരാതി ബോധിപ്പിച്ചാൽ പ്രാഥമിക അന്വേഷണംപോലും നടത്തണമെങ്കിൽ കുറ്റാരോപിതന്റെ നിയമനാധികാരിയുടെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്. ഈ നിയമത്തിന്റെ 'സാധ്യതകൾ' പമ്പാ മണൽ കടത്തിലെ ആരോപണവിധേയരെ രക്ഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉപയോഗിക്കുകയായിരുന്നു. 17എയിൽ ഭേദഗതി വന്നശേഷം വിജിലൻസ് കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ട ആദ്യ കേസായിരുന്നു ഇത്. പരാതിയിൽ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടിക്കെതിരെ വിജിലൻസ് ഡയറക്ടർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ കേസ് റദ്ദാക്കാൻ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുന്നത് സാധാരണയാണ്. എന്നാൽ, ഇവിടെ കേസ് റദ്ദാക്കാൻ വിജിലൻസ് ഡയറക്ടർ തന്നെ നേരിട്ട് ഹൈകോടതിയെ സമീപിച്ചു. അതിനാൽ ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് ‌ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ടി വന്നില്ല. അവർ ഗാലറിയിലിരുന്ന് കളികാണുകയാണെന്നും അഴിമതി അന്വേഷിക്കേണ്ട വിജിലൻസ് മേധാവി അവർക്കുവേണ്ടി കോടതി കയറിയിറങ്ങുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. നിയമപോരാട്ടം തുടരുകതന്നെ ചെയ്യുമെന്ന് ചെന്നിത്തല പറയുന്നു. പടം: PTL41 pampa manal പ്രളയത്തിൽ അടിഞ്ഞ മണലും എക്കലും പമ്പയാറ്റിൽനിന്ന് നീക്കം ചെയ്യുന്നു (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.