'ജില്ലയിലെ സഹകരണ ബാങ്കുകളിൽ നിക്ഷേപകർ പണം തിരികെ കിട്ടാൻ നെട്ടോട്ടത്തിൽ'

പത്തനംതിട്ട: കേരള ബാങ്ക് രൂപവത്കരണ ഭാഗമായി ജില്ല സഹകരണ ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചതും ജില്ലയിലെ സി.പി.എം നേതൃത്വം രാഷ്ട്രീയതാൽപര്യത്തോടെ സഹകരണസ്ഥാപനങ്ങള്‍ വെട്ടിപ്പിടിച്ചത് മൂലവും ജില്ലയിലെ സഹകരണ പ്രസ്ഥാനം തകരുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സഹകരണ ജനാധിപത്യ വേദി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ അധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളായ മൈലപ്ര, സീതത്തോട്, ചെങ്ങരൂര്‍, കൊറ്റനാട്, ചന്ദനപ്പള്ളി, കുമ്പളാംപൊയ്ക, റാന്നി എംപ്ലോയീസ് സഹകരണസംഘം തുടങ്ങിയ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ പണം തിരിച്ചുകിട്ടാന്‍ നെട്ടോട്ടത്തിലാണ്. സി.പി.എം ഭരണനേതൃത്വത്തില്‍ നടത്തിയ അഴിമതിയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പിടിച്ചെടുത്ത അടൂര്‍ അര്‍ബന്‍ ബാങ്കിനെ ലിക്വിഡേഷന്‍ നിലയില്‍ എത്തിച്ച സി.പി.എമ്മിന്‍റെ ജില്ലയിലെ ഉന്നത നേതാക്കൾ ഇപ്പോള്‍ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുകയാണ്. അവരെ തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കാന്‍ ഇടതു നേതൃത്വം തയാറാകണം. ജില്ലയില്‍ സി.പി.എം നേതൃത്വത്തില്‍ നടക്കുന്ന പിടിച്ചെടുക്കല്‍, അഴിമതി-ധൂര്‍ത്ത് തുടങ്ങിയ ജനദ്രോഹ നടപടികള്‍ക്കെതിരെ മേയ് 11ന് സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ധർണ നടത്താന്‍ യോഗം തീരുമാനിച്ചു. എ. ഷംസുദ്ദീന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ടി.കെ. സാജു, തോപ്പില്‍ ഗോപകുമാര്‍, എസ്.വി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.