കെട്ടിടം മാറ്റം; തർക്കം: ഒടുവിൽ പഞ്ചായത്ത് ഓഫിസ് പുതിയ മന്ദിരത്തിൽ

അടൂർ: പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റം സംബന്ധിച്ച തർക്കത്തെ തുടർന്ന് പള്ളിക്കൽ പഞ്ചായത്ത് ഓഫിസിന്‍റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടു. അവസാനം പുതിയ മന്ദിരത്തിൽ തന്നെ ഓഫിസ് പ്രവർത്തനം തുടങ്ങി. ഞായറാഴ്ചയാണ് ഫർണിച്ചറുകൾ പുതിയ ഓഫിസിലേക്ക് മാറ്റിയത്. തിങ്കളാഴ്ച നേരം നോക്കി ഓഫിസിൽ കയറാൻ വന്ന ഉദ്യോഗസ്ഥരോട് പെട്ടെന്ന് സെക്രട്ടറിയുടെ അറിയിപ്പ് ലഭിച്ചു. പുതിയ ഓഫിസ് പ്രവർത്തനം അനിശ്ചിത കാലത്തേക്ക് നടക്കില്ലെന്ന്. ഓഫിസ് ഉപകരണങ്ങൾ എല്ലാം തിരിച്ച് പഴയ കെട്ടിടത്തിലേക്ക് മാറ്റണം. കാര്യം അന്വേഷിച്ചപ്പോൾ ഒരു കാര്യവുമില്ലെന്ന മറുപടിയും. മുൻ ഭരണസമിതിയുടെ കാലത്താണ് പുതിയ ഓഫിസ് കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഓഫിസ് മാറ്റിയിരുന്നില്ല. പഴയ ഓഫിസിൽനിന്ന് കസേരകളും മേശകളും കമ്പ്യൂട്ടറുകളും അടക്കം സകല ഓഫിസ് ഉപകരണങ്ങളും പുതിയ ഓഫിസിലേക്ക് പഞ്ചായത്ത് പ്രസിഡന്‍റ് , സെക്രട്ടറി എന്നിവരുടെ അനുവാദത്തോടെയാണ് മാറ്റിയത്. ചില ബാഹ്യ സമ്മർദങ്ങൾ സെക്രട്ടറിക്ക് ഉണ്ടായതിനെ തുടർന്നാണ് ഓഫിസ് മാറ്റം താൽക്കാലികമായി റദ്ദ് ചെയ്തെന്നാണ് സെക്രട്ടറി, ജീവനക്കാരെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിച്ചത്. പുതിയ ഓഫിസ് തുറന്നുകൊടുക്കാത്തതിനാൽ ജീവനക്കാർ പുറത്തുനിൽക്കുന്നുവെന്നറിഞ്ഞ പ്രതിപക്ഷ അംഗങ്ങളായ മുണ്ടപ്പള്ളി സുഭാഷ്, ജി. പ്രമോദ്, ദിവ്യ അനീഷ്, റോസമ്മ, രഞ്ജിനി കൃഷ്ണകുമാർ എന്നിവർ സ്ഥലത്തെത്തി. ഓഫിസ് തുറന്നുകൊടുക്കണമെന്നും പഴയ കെട്ടിടത്തിലേക്ക് ഓഫിസ് സാമഗ്രികൾ മാറ്റാൻ അനുവദിക്കില്ലെന്നും നിലപാടെടുത്തു. തുടർന്നാണ് പുതിയ ഓഫിസ് തുറന്നുകൊടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.