ജില്ല പട്ടയമേളയിലേക്ക് ഇന്ന് കർഷകരുടെ പ്രതിഷേധ മാർച്ച്‌

മല്ലപ്പള്ളി: ജില്ല പട്ടയമേളയിലേക്ക് കർഷകർ പ്രതിഷേധ മാർച്ച്‌ നടത്തും. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പത്തനംതിട്ട ഗാന്ധി സ്ക്വയറിൽനിന്ന് മാർച്ച് ആരംഭിക്കും. അഡ്വ. ജോണി കെ.ജോർജ് ഉദ്ഘാടനം ചെയ്യും. കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തും. പിന്നെയും ഒരു പട്ടയമേള നടക്കുന്ന സാഹചര്യത്തിലും പെരുമ്പെട്ടിയിലെയും പൊന്തൻപുഴയിലെയും അർഹരായ കർഷകർ അവഗണിക്കപ്പെടുകയാണ്. ജില്ലയിലെ 6362 കർഷകരുടെ പട്ടയത്തിന് കേന്ദ്രാനുമതി നേടാൻ സർക്കാറിന് കഴിഞ്ഞിട്ടുമില്ല. ഈ അവഗണനക്കും അനാസ്ഥക്കും എതിരെയാണ് കർഷകർ പട്ടയമേളയിലേക്ക് മാർച്ച് ചെയ്യുന്നത്. പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനപരിധിക്കുള്ളിലാണോ പുറത്താണോ എന്ന് സർവേ നടത്തി കണ്ടെത്തണമെന്ന് 2019 ജനുവരി 10ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വനം, റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ച് സർവേ നടത്തുകയും 2019 മാർച്ച് ആറിന് കർഷകരുടെ ഭൂമി വനത്തിന് പുറത്താണെന്ന് ഡി.എഫ്.ഒ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തതാണ്. എന്നിട്ടും പട്ടയം നൽകാത്തത് എന്തിന്‍റെ പേരിലാണ് എന്നാണ് കർഷർ ചോദിക്കുന്നത്. ഉൾവനത്തിലെ ഏതാനും കല്ലുകൾ മാത്രം അളക്കാതെ നടപടി മുടക്കിയിട്ട് വർഷം മൂന്നുകഴിഞ്ഞു. പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനത്തിന് പുറത്താണ്. കേന്ദ്രാനുമതിക്കുള്ള അപേക്ഷയിൽനിന്ന് അവിടുത്തെ 414 കർഷകരുടെ പേരുകൾ നീക്കംചെയ്ത് അവർക്ക് 1964ലേ കേരള ഭൂമി പതിവ് ചട്ടം അനുസരിച്ച് പട്ടയം നൽകണം. അപ്പോൾ പത്തനംതിട്ടയിലെ 7000 പട്ടയം എന്ന സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കപ്പെടും. സർവേ നടപടി തടഞ്ഞുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ നിലക്കുനിർത്താനുള്ള തന്‍റേടം ഗവൺമെന്‍റിനുണ്ടാകണമെന്ന് സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.