മഴ മുന്നറിയിപ്പ് വന്നാൽ പൊന്തനാംകുഴിക്കാരുടെ നെഞ്ചിടിക്കും

കോന്നി: പൊന്തനാംകുഴി മണ്ണിടിച്ചിൽ ദുരന്തത്തിന് മൂന്ന് വയസ്സ് തികയുമ്പോഴും പ്രദേശവാസികളുടെ പുനരധിവാസം സാധ്യമായില്ല. 2019 ഒക്ടോബർ 21നാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. കോന്നി ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ കോന്നി ഉപതെരഞ്ഞെടുപ്പ് ദിവസം നടന്ന മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. ജിയോളജി വകുപ്പ് അധികൃതരും കലക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തി. പിന്നീട് പുതിയ ജനപ്രതിനിധിയും പഞ്ചായത്ത് ഭരണസമിതിയും അധികാരത്തിൽ എത്തിയശേഷവും ഇവരുടെ ജീവിത സാഹചര്യത്തിൽ മാറ്റമുണ്ടായില്ല. ഇവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്താനും വീട് വെക്കാനും സംസ്ഥാന സർക്കാർ പണം അനുവദിച്ചതായ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. 32 കുടുംബം അധിവസിക്കുന്ന ഈ കോളനിയിൽ കുത്തനെ ചരിവുള്ള ഭൂമി ആയതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. കോന്നിയിൽ മഴ ശക്തമാകുമ്പോൾ പൊന്തനാംകുഴി നിവാസികളുടെ മനസ്സിൽ ഭീതി നിഴലിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.