റോഡ് നിർമാണത്തിലെ അപാകത; വീട്ടിലേക്ക് മണ്ണും ചളിയും ഒലിച്ചുകയറി

ചന്ദനപ്പള്ളി: അശാസ്ത്രീയമായ റോഡ് നിർമാണത്താൽ വീട്ടിലേക്ക് മണ്ണും ചളിയും ഒലിച്ചുകയറി. ചന്ദനപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപം ഷിജോ കുറ്റിയിലിന്റെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് മണ്ണും ചളിയും മെറ്റലുംകൂടി ഒഴുകിയെത്തിയത്. കുറ്റിയിൽ ഷിജോയുടെ മുറ്റംനിറഞ്ഞ് കാർഷെഡിലേക്കും വീടിനകത്തേക്കും വെള്ളം കയറി. മണ്ണ് നിറഞ്ഞതോടെ ഗേറ്റ് അടക്കാൻ കഴിഞ്ഞില്ല. ആനയടി-കൂടൽ റോഡിന്റെ ഭാഗമായുള്ള ചന്ദനപ്പള്ളി-തോലുഴം റോഡിനോട് ചേർന്നാണ് ഷിജോയുടെ വീട്. ഇവിടെ പ്രാഥമികാരോഗ്യകേന്ദ്രം മുതൽ ചന്ദനപ്പള്ളി ജങ്‌ഷൻ വരെയുള്ള ഭാഗത്ത് റോഡ് മണ്ണിട്ട് ഉയർത്തി. ഉണ്ടായിരുന്ന ഓട നികത്തുകയും ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താഴോട്ടുള്ള ഭാഗത്ത് ഇറക്കമാണ്. ഇവിടെ റോഡ് ഉയർന്നും വീടുകൾ താഴെയുമായ നിലയിലാണ്. ഓടയില്ലാത്തതിനാൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ റോഡിൽനിന്ന്​ വെള്ളത്തിനൊപ്പം മണ്ണും കുത്തിയൊലിച്ച് ഷിജോയുടെ വീട്ടിലേക്ക് കയറുകയായിരുന്നു. ഓടനിർമിക്കാൻ സ്ഥലമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം റോഡ് നിർമാണത്തിന്റെ തുടക്കത്തിൽ സർവേ നടത്തി കല്ലിട്ട സ്ഥലങ്ങൾ ഏറ്റെടുത്ത് റോഡ് വിപുലപ്പെടുത്താനും ഓട നിർമിക്കാനും തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാന റോഡ് ഫണ്ട് ബോർഡിന്റെ നിയന്ത്രണത്തിലാണ് പണികൾ നടന്നുവരുന്നത്. സമീപത്തെ വസ്തു ഉടമകൾ കൈയേറി കൈവശംവെച്ചിരിക്കുന്ന ഭൂമി റോഡ് നിർമാണത്തിന്റെ ആരംഭഘട്ടത്തിൽതന്നെ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ, കൈയേറ്റം തിരിച്ചുപിടിക്കുന്നതിനോ ഓടയോ കലുങ്കുകളോ നിർമിക്കുന്നതിനോ തയാറാകുന്നില്ല. നിലവിലുള്ള റോഡ് അതേപടി ടാർ ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. റോഡിൽ ഓടകൾ നിർമിച്ച് ശാസ്ത്രീയമായി റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പടം: PTL41oda ചന്ദനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ഷിജോ കുറ്റിയിലിന്റെ വീട്ടിലേക്ക്​ മണ്ണും ചളിയും ഒലിച്ചുകയറിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.