ജനവാസ മേഖലയിൽ ടാർ മിക്സിങ് പ്ലാന്‍റിനായി വഴിവിട്ട നീക്കം

പെരുനാട്, വടശ്ശേരിക്കര പഞ്ചായത്തുകളിൽ ടാർ മിക്സിങ് പ്ലാന്‍റിനായി അണിയറയിൽ രാഷ്ട്രീയ നീക്കം വടശ്ശേരിക്കര: ജനവാസമേഖലകളായ പെരുനാട് പഞ്ചായത്തിലെ നെടുമണ്ണിലും വടശ്ശേരിക്കരയിലെ കൊമ്പനോലിയിലും പാരിസ്ഥിതിക അനുമതിയില്ലാതെ ടാർ മിക്സിങ് പ്ലാന്‍റ് സ്ഥാപിക്കാൻ നീക്കം നടക്കുന്നു. ഇരുപഞ്ചായത്തുകളിലും ടാർ മിക്സിങ് പ്ലാന്‍റിനുവേണ്ടി അണിയറയിൽ വൻ രാഷ്ട്രീയനീക്കം നടക്കുന്നു. വടശ്ശരിക്കര പഞ്ചായത്തിലെ ജനവാസമേഖലയിൽ തലയുയർത്തി നിൽക്കുന്ന കൊമ്പനോലി മലയുടെ മുകളിൽ പ്രവർത്തനം നിലച്ച ക്രഷർ യൂനിറ്റിലാണ് പ്ലാന്‍റ് തുറക്കാൻ നീക്കം നടക്കുന്നത്. അതീവ പരിസ്ഥിതി ദുർബല പ്രദേശമായ വടശ്ശേരിക്കര പഞ്ചായത്തിൽ വനമേഖലയോട് ചേർന്ന് ഇത്തരത്തിലൊന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നിരിക്കെ ക്രഷർ യൂനിറ്റിന്‍റെ കെട്ടിടനികുതി അടച്ചില്ലെന്ന കാരണത്താൽ തൽക്കാലം പ്ലാന്‍റിന്‍റെ അപേക്ഷ മരവിപ്പിച്ചതായാണ് അറിയുന്നത്. പെരുനാട് പഞ്ചായത്തിലെ നെടുമണ്ണിൽ ഏതാനും വർഷം മുമ്പുതന്നെ ടാർ മിക്സിങ് പ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കം നടന്നിരുന്നു. വലിയ പരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സമീപത്തുകൂടി ഒഴുകുന്ന കക്കാട്ടാറും പമ്പയാറും മലിനപ്പെടുമെന്നും ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്തുൾപ്പെടെ സംഘടനകളും ജനങ്ങളും സമരരംഗത്തുവന്നിരുന്നു. എന്നാൽ, അടുത്തകാലത്ത് പ്രതിഷേധങ്ങളെയെല്ലാം മറികടന്നാണ് നെടുമണ്ണിൽ അനധികൃതമായി ടാർ മിക്സിങ് പ്ലാന്‍റിനുള്ള നീക്കം നടക്കുന്നത്. ഇതിനായി എ.വി.ടി കമ്പനി പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി മറിച്ചുവിറ്റതും കോടതിയിൽ കേസ് നടക്കുന്നതുമായ ഭൂമിയിൽനിന്ന് വൻതോതിൽ പാറയും മണ്ണും ഇടിച്ചുനിരത്തി കൂട്ടിയിരിക്കുകയാണ്. ഇത് കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നെങ്കിലും പരിസ്ഥിതിപ്രവർത്തകർ ഇടപെട്ടതോടെ തൽക്കാലം ശ്രമം ഉപേക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.