ബസ് സമരവും ദേശീയ പണിമുടക്കും; പുറംലോകം കാണാതെ തണ്ണിത്തോട് നിവാസികൾ

കോന്നി: മൂന്ന് ദിവസത്തെ സ്വകാര്യ ബസ് സമരവും തുടർന്നുണ്ടായ ദേശീയ പണിമുടക്കും മലയോര മേഖലയിലെ ജനങ്ങളെ സാരമായി ബാധിച്ചു. സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ നിരവധിയാളുകളാണ് പുറത്തിറങ്ങാൻ മാർഗമില്ലാതെ വലഞ്ഞത്. തണ്ണിത്തോട്, കൊക്കാതോട് തുടങ്ങി മലയോര മേഖലയിൽ താമസിക്കുന്നവരാണ് ഏറെയും ദുരിതം അനുഭവിച്ചത്. കോവിഡ് വ്യാപനത്തിനുശേഷം തണ്ണിത്തോട് പഞ്ചായത്തിലേക്ക് കെ.എസ്.ആർ.ടി.സി സർവികൾ അവസാനിപ്പിച്ചിരുന്നു. പരീക്ഷ കാലമായതിനാൽ എലിമുള്ളുംപ്ലാക്കൽ, മണ്ണീറ, തണ്ണിത്തോട്, കരിമാൻതോട്, കൊക്കാതോട് തുടങ്ങിനിരവധി സ്കൂളുകളിലെ വിദ്യാർഥികൾ സമാന്തര വാഹനങ്ങളിലാണ് സ്കൂളുകളിൽ എത്തിയത്. ഇതിനും നല്ല ഒരു തുകതന്നെ മാതാപിതാക്കൾക്ക് ചെലവായി. കോന്നിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും രണ്ടുദിവസം അടച്ചിടേണ്ടിവന്നു. ആശുപത്രിയിൽ തുടർചികിത്സക്കായി എത്തേണ്ടിവരും ബസ് സമരവും പണിമുടക്കും കാരണം വലഞ്ഞു. മണ്ണീറയിലേക്ക് അടക്കം പോകേണ്ട വിദ്യാർഥികൾ മൂന്നരക്കിലോമീറ്റർ നടന്നാണ് ബസ് സമരത്തെ തുടർന്ന് സ്കൂളുകളിലും തിരികെ വീട്ടിലും എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.