യു.ഡി.എഫ് നിയമിച്ച അഭിഭാഷകരെ മാറ്റും

പത്തനംതിട്ട: ഹൈകോടതിയിലെ പത്തനംതിട്ട നഗരസഭ പാനലിലെ അഭിഭാഷകൻ ഹാജരാകുന്നതിലുണ്ടായ വീഴ്ചയാണ് സെക്രട്ടറിക്കെതിരെ കോടതി വാറന്‍റ്​ പുറപ്പെടുവിക്കാൻ ഇടയാക്കിയതെന്ന് സൂചന. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി നിയമിച്ച എല്ലാ അഭിഭാഷകരെയും പാനലിൽനിന്ന്​ നീക്കം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു. 2007 മുതൽ കേരള ഹൈകോടതിയിൽ നഗരസഭയെ പ്രതിനിധാനം ചെയ്യുന്ന സീനിയർ ഗവ. പ്ലീഡർ വി.കെ. സുനിൽ പത്തനംതിട്ട നഗരസഭയുടെ അഭിഭാഷകനായി തുടരും. ഹൈകോടതിയിൽ നഗരസഭക്കെതിരായി ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന്​ കഴിഞ്ഞ ഭരണസമിതി വി.കെ. സുനിലിനെ നീക്കിയിരുന്നു. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനെത്തുടർന്ന് നോട്ടീസ് സ്വീകരിക്കാനുള്ള ചുമതല വീണ്ടും സുനിലിന് നൽകി. എന്നാൽ, സെക്രട്ടറിക്കെതിരെ അസറ്റ് ഹോം ഫയൽചെയ്ത കോടതിയലക്ഷ്യ കേസിൽ വി.കെ. സുനിലിന്റെ നിർദേശമില്ലാതെ യു.ഡി.എഫ്​ നിയമിച്ച അഭിഭാഷകൻ സെക്രട്ടറിക്കുവേണ്ടി നോട്ടീസ് സ്വീകരിക്കുകയായിരുന്നു. എന്നാൽ, ഇയാൾ കോടതിയിൽ പത്രിക ഫയൽ ചെയ്യുകയോ ഹാജരാകുകയോ ചെയ്തില്ല. ------ യു.ഡി.എഫ് ബഹിഷ്കരണം ജാള്യത മറച്ചുവെക്കാൻ -ചെയർമാൻ പത്തനംതിട്ട: കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിയമിതനായ അഭിഭാഷകന്റെ വീഴ്ച മറച്ചുവെക്കാനാണ് യു.ഡി.എഫ് നഗരസഭ കൗൺസിൽ ബഹിഷ്കരിച്ചതെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. പ്രതിപക്ഷം ആടിനെ പട്ടിയാക്കാൻ ശ്രമിക്കുകയാണ്. കെട്ടിട നിർമാണ അനുമതികളിൽ നഗരസഭ ഭരണ സമിതിയോ കൗൺസിലോ ഇടപെടേണ്ടതില്ല. നഗരസഭയുമായി ബന്ധപ്പെട്ടുവരുന്ന കേസുകൾ പരിശോധിക്കാനാണ് അഭിഭാഷകരെ നിയമിക്കുന്നത്. അഭിഭാഷകരുടെ കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായാൽ അവരെ ഒഴിവാക്കുകയാണ് പതിവ്. അഭിഭാഷകന് വീഴ്ചയുണ്ടായതായി അദ്ദേഹംതന്നെ ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ സമ്മതിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.