തോട്ടപ്പുഴശ്ശേരി പൊന്മലയിൽ തീപിടിത്തം; ക്ഷേത്രത്തിനും കേടുപാട്

പത്തനംതിട്ട: കോഴഞ്ചേരി തോട്ടപ്പുഴശ്ശേരി പൊന്മലയിൽ തീപിടിത്തത്തിൽ ക്ഷേത്രത്തിനും കാവിനും കേടുപാട് സംഭവിച്ചു. തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ പൊന്മലയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് വന്‍തീപിടിത്തം ഉണ്ടായത്. പൊന്മല ശിവവിഷ്ണു ക്ഷേത്രത്തിലെ മാസപൂജക്കായി തയാറാക്കിയ താല്‍ക്കാലിക ഷെഡും നാഗരാജ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കാവും കത്തിനശിച്ചു. സമീപത്തെ ക്രഷര്‍ യൂനിറ്റിന്റെയും സ്വകാര്യ വ്യക്തിയുടെയും ക്ഷേത്രത്തിന്‍റെയും അടക്കം ആറ് ഏക്കറിലധികം സ്ഥലത്താണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഉച്ചക്ക് രണ്ടോടെയാണ് സമീപവാസികൾ ആദ്യം തീകണ്ടത്. സ്ഥലത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവർത്തനം വൈകി. സമീപത്തെ വീടുകളില്‍ ശേഖരിച്ചിരുന്ന കുടിവെള്ളം ഉപയോഗിച്ച് തീയണക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോയിപ്പുറം പൊലീസും റാന്നി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് തീനിയന്ത്രണ വിധേയമായത്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തെ റബര്‍ അടക്കമുള്ള വന്‍വൃക്ഷങ്ങളും അഗ്നിക്കിരയായി. കപ്പ, കാച്ചില്‍ തുടങ്ങിയവയും വ്യാപകമായി നശിച്ചിട്ടുണ്ട്. ജനവാസം കുറഞ്ഞ ഈ ഭാഗത്ത് മറ്റുസ്ഥലങ്ങളില്‍നിന്ന് ഇരുചക്രവാഹനങ്ങളിലടക്കം സാമൂഹിക വിരുദ്ധർ എത്തുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യക്കുപ്പികൾ എങ്ങും ചിതറിക്കിടക്കുന്നു. സംഭവത്തില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. ചിത്രം PTG 22 FIRE തീപിടിത്തത്തിൽ കേടുപാട് സംഭവിച്ച ക്ഷേത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.