ടിപ്പർ പാഞ്ഞുകയറി വീട് തകർന്നു; ഒഴിവായത് വൻ ദുരന്തം

വടശ്ശേരിക്കര: പാറമടയിൽനിന്ന് ലോഡുമായി വരവേ നിയന്ത്രണംവിട്ട ടിപ്പർ ലോറി വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. വീടും ആറ് വാഹനങ്ങളും തകർന്നു. ഒഴിവായത് വൻ ദുരന്ത൦. വെള്ളിയാഴ്ച രാവിലെ ഏഴോടെ വടശ്ശേരിക്കര ഇടത്തറമുക്കിൽ പാലത്തിങ്കൽ ജേക്കബ് തോമസിന്‍റെ വീട്ടിലേക്കാണ് ടിപ്പർ ഇടിച്ചുകയറിയത്. ഇടിയുടെ ശക്തിയിൽ സംരക്ഷണഭിത്തിയും വീടിന്‍റെ മുൻഭാഗവും പൂർണമായും തകർന്നു. കൊമ്പനോലിയിലെ ക്രഷറിൽനിന്ന് പാറ ഉൽപന്നം കയറ്റിവന്ന ടിപ്പറാണ് അപകടത്തിൽപെട്ടത്. ടിപ്പർ ഡ്രൈവർ ആലപ്പുഴ സ്വദേശി സന്തോഷിനെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയം ജേക്കബ് തോമസും കുട്ടികളും മുറിയിലും ഭാര്യ അടുക്കളയിലുമായിരുന്നു. വീടിനുമുന്നിലായി നിർത്തിയിട്ടിരുന്ന ഒമ്​നി വാനും മൂന്ന് ഇരുചക്ര വാഹനങ്ങളും റോഡിൽ നിർത്തിയിട്ടിരുന്ന വാലുങ്കൽ സന്തോഷിന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോയും പൂർണമായി തകർന്നു. ഇവരുടെ വീടിന് സമീപത്തുള്ള പാലത്തിങ്കൽ ഗീവർഗീസിന്‍റെ വീടിനും കേടുപാട്​ സംഭവിച്ചു. 400 മീറ്ററിൽ കൂടുതൽ നീളമുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് കരുതുന്നു. അമിതഭാരവും കയറ്റിയാണ് ടിപ്പറുകൾ അമിതവേഗതയിൽ ഇതുവഴി പോകുന്നത്. വേഗതയെച്ചൊല്ലി നിരവധി തർക്കങ്ങൾ നാട്ടുകാരും ഡ്രൈവർമാരുമായി കാലങ്ങളായി നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. ഈ വാഹനം ഓടിച്ച ഡ്രൈവർക്ക് റോഡ് മുൻപരിചയമില്ലാത്തതാണ് അപകടത്തിന് ആക്കംകൂടാൻ കാരണം. വർഷങ്ങൾക്കുമുമ്പ് ഇതേരീതിയിൽ ഇവിടെ അപകടമുണ്ടായി നാലുപേർ മരണപ്പെട്ടിരുന്നു. ടിപ്പറുകളുടെ അമിത വേഗമാണ് ഇവിടെ നാട്ടുകാർക്ക് ഭീഷണി. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.