നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്‍റെ ആവശ്യം -മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവല്ല: നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാംഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെയും വരട്ടാറിന് കുറുകെയുള്ള തൃക്കയില്‍ പാലത്തിന്‍റെ നിര്‍മാണത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സജി ചെറിയാന്‍റെ നിര്‍ദേശം പരിഗണിച്ച് ഈ വര്‍ഷം തന്നെ വേമ്പനാട്ട് കായല്‍ നവീകരണ പദ്ധതിയില്‍ ഉത്രപ്പള്ളിയാര്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശോശാമ്മ ജോസഫ്, ജെബിന്‍ ബി.വര്‍ഗീസ്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു കുരുവിള, മറ്റ് ജനപ്രതിനിധികളായ പി.വി. സജന്‍, കെ.ജി. സഞ്ജു, ഇറിഗേഷന്‍ സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഡി. സുനില്‍ രാജ്, ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജെ. ബേസില്‍ എന്നിവര്‍ സംസാരിച്ചു. 4.2 കിലോമീറ്റര്‍ നീളമുള്ള ആദിപമ്പയും 9.4 കിലോമീറ്റര്‍ നീളമുള്ള വരട്ടാറും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, കോയിപ്രം, ഇരവിപേരൂര്‍, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്നവയാണ്. രണ്ട് നദികളുടെയും ജലമൊഴുക്ക് സുഗമമാക്കി സമീപ പ്രദേശങ്ങളിലെ കൃഷിക്കും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കുക, മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണുക എന്നിവയാണ് പുനരുജ്ജീവന പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ജലസേചന വകുപ്പിന്‍റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തൃക്കയില്‍ പാലം പൂര്‍ത്തിയാകുന്നതോടെ വൃന്ദാവന്‍ കോളനി ഉള്‍പ്പെടെ സമീപ പ്രദേശങ്ങളിലെ യാത്രക്ലേശത്തിനും പരിഹാരമാകും. 4.97 കോടിയാണ് തൃക്കയില്‍ പാലത്തിന്‍റെ നിര്‍മാണച്ചെലവ്. 43.93 കോടിയാണ് ആദി പമ്പ-വരട്ടാര്‍ രണ്ടാംഘട്ട പുനരുജ്ജീവന പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഫോട്ടോ\B അടിക്കുറിപ്പ്- PTL41 varattar \Bആദിപമ്പ, വരട്ടാര്‍ രണ്ടാംഘട്ട പുനരുജ്ജീവന പ്രവൃത്തിയുടെയും തൃക്കയില്‍ പാലം നിര്‍മാണത്തിന്‍റെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു. മന്ത്രി സജി ചെറിയാന്‍ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.