കോസ്വേകൾ മുങ്ങി; ഒറ്റപ്പെട്ട് വനമേഖലയിലെ കുടുംബങ്ങൾ

റാന്നി: കിഴക്കൻ മേഖലയിൽ രണ്ടു ദിവസമായി പെയ്യുന്ന മഴ കനത്തതോടെ പമ്പാനദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. നദിയിൽ നിർമിച്ച അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ്വേകൾ മൂടി വെള്ളമൊഴുകുന്നതിനാൽ മറുകരയിലേക്ക് കടക്കാനാവാതെ ആളുകൾ വലയുകയാണ്. അറയാഞ്ഞിലിമൺ കോസ്വേ രണ്ടു ദിവസമായി വെള്ളത്തിനടിയിലായതു മൂലം മറുകരയിലെ നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കുരുമ്പൻമൂഴിയിലെയും സ്ഥിതി ഇതുതന്നെയാണ്. ആദിവാസികളടക്കം നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. ശക്തമായ മഴ പെയ്തതും തോടുകൾ കരകവിഞ്ഞതോടെയും പമ്പയിൽ ജലനിരപ്പ് ഉയർന്നിരുന്നു. മണ്ണും ചളിയും അടിഞ്ഞ് പെരുന്തേനരുവി വൈദ്യുതി പദ്ധതിയുടെ തടയണയുടെ ആഴം കുറഞ്ഞതിനാല്‍ കനത്ത മഴയിൽ പെട്ടെന്നു നിറയുന്നതിനാൽ തൊട്ടുമുകളിലുള്ള കുരുമ്പൻമൂഴി കോസ്വേയിൽ വെള്ളം കയറുന്നത് വേഗമാണ്. തടയണ നിറഞ്ഞതോടെ വൈദ്യുതി വകുപ്പ് ഷട്ടറുകൾ തുറന്ന് വെള്ളം താഴേക്ക്‌ ഒഴുക്കിക്കളയുന്നുണ്ടെങ്കിലും കോസ്വേയിൽ നിന്ന് വെള്ളമിറങ്ങാൻ സമയമെടുക്കും. പെരുന്തേനരുവി തടയണയിൽനിന്ന് തോടുവഴി വെള്ളം കുരുമ്പൻമൂഴിയിലെ ജനവാസ മേഖലയിലേക്ക് കയറുമെന്നതിനാൽ ഇവിടത്തെ താമസക്കാർ ഭീതിയിലാണ്. മുൻ വർഷം തീരമേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായിരുന്നു. മുക്കം കോസ്വേയും സമാന അവസ്ഥയിലാണ്. എന്നാല്‍, ഇവിടെ ഇരുകരയിലും എത്തിച്ചേരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉള്ളതിനാല്‍ പ്രശ്നം രൂക്ഷമല്ല. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങി. ഉപാസന കടവില്‍ കഴിഞ്ഞ ദിവസം രാത്രി വെള്ളം കയറി. ഉപാസന കടവിനു സമീപം വാടകക്ക് താമസിക്കുന്ന കുടുംബങ്ങളോട് മാറാൻ ആവശ്യപ്പെട്ടു. ഇവരെ മാറ്റി പാർപ്പിക്കാൻ അധികൃതർ ക്രമീകരണം ഒരുക്കുന്നുണ്ട്. മഴ റാന്നിയിലും പരിസരപ്രദേശങ്ങളിലും രാത്രി വൈകിയും തുടരുകയാണ്. Ptl rni _1 flood ഫോട്ടോ: പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ റാന്നിയിൽനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.