പാലക്കാട്: അമൃത് പദ്ധതിക്കൊപ്പം വൈദ്യുതി തടസ്സവും പതിവായതോടെ നഗരസഭയിൽ കുടിവെള്ളം വീണ്ടും നീറുന്ന പ്രശ്നമാകുന്നു. നഗരസഭയിലെ 35, 36, 37 വാര്ഡിലുകളിലുള്ള വെണ്ണക്കര, തിരുനെല്ലായ് ഗ്രാമം, ഒതുങ്ങോട്, മണലാഞ്ചേരി, തുമ്പിളിമേട്, കള്ളിക്കാട്, വിജയപുരം കോളനി, കലിമ നഗര്‍ എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ പത്തുദിവസമായി കുടിവെള്ളമില്ലെന്ന് കാണിച്ച് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഒാഫിസിൽ കിടക്കപ്പായ വിരിച്ച് സമരം ചെയ്തിരുന്നു. ഇതിന് ശേഷം മിക്കയിടങ്ങളിലും കുടിവെള്ളം പുനഃസ്ഥാപിെച്ചന്ന് അധികൃതർ അവകാശപ്പെടുേമ്പാഴൂം കൽപ്പാത്തിയിലും മണലാഞ്ചേരിയിലുമൊക്കെ പരാതികൾക്ക് അറുതി വന്നിട്ടില്ല
പൊട്ടുന്ന പൈപ്പ്, പാഴാവുന്ന കുടിവെള്ളം
ആറുമാസത്തിനിടെ നഗരത്തിൽ 50 തവണയാണ് പ്രധാന പൈപ്പുകൾ പൊട്ടിയത്. മാട്ടുമന്ത-കൽപ്പാത്തി റോഡിൽ വെണ്ണക്കര, പുതുപ്പള്ളിത്തെരുവ്, മണൽമന്ത, വലിയപാടം, നൂറടിറോഡ്, ഭാഗങ്ങളിലാണ് നിരന്തരമായി കുടിവെള്ള പൈപ്പ് പൊട്ടുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് ഇതുവഴി കടന്നുപോവുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാങ്കാവ് എടയാർ തെരുവിൽ പ്രധാന കുടിവെള്ള പൈപ്പുകളിലൊന്ന് പൊട്ടി കുടിവെള്ളം പാഴാവുന്നതായി കാണിച്ച് പരിസരവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുടിവെള്ള പൈപ്പ് പൊട്ടി ആഴ്ചയോളമായി വെള്ളം ഒാടയിലൊഴുകിയിട്ടും അധികൃതർക്ക് കുലുക്കമില്ലെന്നായിരുന്നു പരാതി. സംഭവത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരനാണെന്നായിരുന്ന ജലഅതോറിറ്റി അധികൃതരുടെ പക്ഷം. തുടർന്ന് പ്രതിഷേധം ശക്തമായതോടെ അധികൃതർ ഇടപെട്ട് ബന്ധപ്പെട്ടവരെ കൊണ്ട് അറ്റകുറ്റപ്പണി പൂർത്തീകരിക്കുകയായിരുന്നു.
കുടിവെള്ളം മുടക്കി അമൃത് പദ്ധതി
അമൃത് പദ്ധതി ഇഴഞ്ഞുനീങ്ങിയതോടെ നഗരത്തിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത് അധികൃതർക്ക് തലവേദനയാവുകയാണ്. 24 മണിക്കൂറും നേരത്തെ വെള്ളം കിട്ടിയിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ തോന്നുന്ന സമയത്താണ് പൈപ്പിൽ വെള്ളം വരുന്നതെന്ന് നഗരവാസികൾ പറയുന്നു.
അമൃത് പദ്ധതിയിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന പണികൾക്ക് ലോക്ഡൗണിന് ശേഷം വേഗമില്ല. വിഷയത്തിൽ ജല അതോറിറ്റിയും നഗരസഭയും പരസ്പരം പഴിചാരുന്നതും പതിവായ മട്ടാണ്. ഹൗസ് കണക്ഷൻ പൂർത്തിയാവും മുമ്പ് പൊതുടാപ്പുകൾ പൂട്ടിയത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. മാട്ടുമന്ത, വലിയപാടം, സി.എൻ പുരം, കരേക്കാട്ടുപറമ്പ്, കൽപ്പാത്തി, അംബികാപുരം, ഒലവക്കോട്, വടക്കന്തറ, കൊപ്പം, സുൽത്താൻപേട്ട, യാക്കര പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. അരമണിക്കൂർ വൈദ്യുതി തകരാറുണ്ടായാൽ പോലും ജലവിതരണം പൂർവസ്ഥിതിയിലാക്കാൻ മണിക്കൂറുകൾ വേണമെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു.
പൊടി പറത്തുന്ന പൈപ്പിടൽ
അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പിടാൻ കുഴിയെടുത്തശേഷം മണ്ണ് റോഡരികിൽ തന്നെ കൂട്ടിയിട്ടത് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്തും സുൽത്താൻപേട്ടയിലും യാത്രക്കാരെ ഒെട്ടാന്നുമല്ല ദുരിതത്തിലാക്കുന്നത്. ചെറു കാറ്റിൽ പോലും റോഡിൽ പൊടി നിറയുന്നതോടെ കാൽനടക്കാരാണ് കൂടുതലായി വലയുന്നത്. മണ്ണ് മാറ്റിയിടാൻ കരാറുകാർ തയാറാവുന്നില്ലെന്നാണ് നഗരസഭയുടെ വാദം. തങ്ങൾക്ക് പൈപ്പിടാൻ മാത്രമാണ് കരാറെന്നാണ് കരാറുകാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.