മുണ്ടൂർ: തൂത-മുണ്ടൂർ സംസ്ഥാനപാത നവീകരണത്തോടനുബന്ധിച്ച് റീ ടാറിങ് തുടങ്ങി. മുണ്ടൂർ ടൗൺ പരിസരത്തെ കൂട്ടുപാത അടുത്തുള്ള സ്ഥലങ്ങളിലാണ് റോഡിന്റെ പാതിഭാഗം ടാറിങ് നടത്തുന്നത്.
മുണ്ടൂർ വില്ലേജ് ഓഫിസ് പരിസരം മുതൽ മൂന്ന് കിലോമീറ്റർ ഭാഗത്താണ് പാതി റോഡ് ടാറിങ് നടത്തിയത്. അതേസമയം, കോങ്ങാട് വിത്ത് ഫാം പരിസരം, കൊട്ടശ്ശേരി, പാറശ്ശേരി എന്നിവിടങ്ങളിൽ ഉപരിതലം പുതുക്കുന്നതിന് മുന്നോടിയായി മെറ്റൽ വിതാനിച്ചു കഴിഞ്ഞു. ഈ സ്ഥലങ്ങളിൽ ആദ്യഘട്ടത്തിൽ ടാറിങ് പൂർത്തിയാക്കും.
ഇതോടൊപ്പം തൂത പാലം പരിസരത്തുനിന്ന് റീ ടാറിങ് നടത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അഴുക്കുചാൽ നിർമാണം പൂർത്തീകരിച്ചു. ഒമ്പത് ചെറിയ പാലങ്ങളുടെ നിർമാണവും പൂർത്തിയായി. പാറശ്ശേരിയിലും കടമ്പഴിപ്പുറത്തുമാണ് കനാൽ പാലങ്ങൾ നവീകരിച്ചത്. തിരുവാഴിയോട് ഭാഗത്ത് ടാറിങ്ങിനുള്ള ക്രമീകരണങ്ങളും ഒരുക്കി. കുളക്കാട് ഭാഗത്തെ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി നടന്നുവരികയാണ്. അഴിയന്നൂർ മേഖലയിലും ടാറിങ് നടത്തി.
മിക്കവാറും ഡിസംബർ അവസാനവാരത്തിനുള്ളിൽ തൂത-മുണ്ടൂർ പാതയുടെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും. ഈ മാസത്തിനകം റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഉന്നത ഉദ്യോഗസ്ഥരോട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.