കൊല്ലങ്കോട്-പാലക്കാട് റോഡിൽ വടവന്നൂർ മന്ദംപുള്ളി അപകട വളവിൽ റിഫ്ലക്ടർ തൂണുകളെ മറച്ച് വളർന്നുനിൽക്കുന്ന പുൽച്ചെടികൾ
പുതുനഗരം: പ്രധാന റോഡുകളിലടക്കം കാഴ്ചമറയ്ക്കുന്ന വിധത്തിലുള്ള പൽച്ചെടികൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നു. പുതുനഗരം, പുതൂർ, ആട്ടയാമ്പതി, മീങ്കര, പരുത്തിക്കാട്, കൊടുവായൂർ, പാപ്പാൻചള്ള, വലിയചള്ള, വട്ടേക്കാട്, കരിങ്കുളം, വിത്തനശ്ശേരി, കുമ്പളക്കോട് എന്നീ പ്രദേശങ്ങളിലും കൊല്ലങ്കോട്-പാലക്കാട് റോഡിൽ മന്ദംപുള്ളി, കരിപ്പോട്, പുതുനഗരം, പെരുവെമ്പ്, കിണാശേരി എന്നിവിടങ്ങളിലുമാണ് റോഡിലെ വളവുകളിൽ പുൽച്ചെടികൾ വളർന്ന് വാഹനാപകടങ്ങൾ വർധിപ്പിക്കുന്നത്.
വടവന്നൂർ മന്ദംപുള്ളിയിലെ വളവിൽ വാഹനാപകടങ്ങളിൽ പത്തിലധികം ജീവനുകൾ പൊലിഞ്ഞതിനെ തുടർന്ന് വളവ് നിവർത്താനുള്ള ആവശ്യം നടപ്പായില്ല. നാറ്റ്പാകിന്റെ പരിശോധനയിൽ അപകടമേഖലയായി കണ്ടെത്തിയതിനെ തുടർന്ന് റോഡിന്റെ വശങ്ങളിൽ റിഫ്ലക്ടർ പതിച്ച ഇരുമ്പ് തൂണുകൾ സ്ഥാപിച്ചെങ്കിലും നിലവിൽ പൽച്ചെടികൾ വളർന്ന് റിഫ്ലക്ടർ തൂണുകൾ മറഞ്ഞഅവസ്ഥയാണ്. സ്ഥലങ്ങളുടെ പേരെഴുതിയ ബോർഡുകളും മറഞ്ഞിട്ടുണ്ട്. കൊല്ലങ്കോടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും മംഗലം-ഗോവിന്ദാപുരം അന്തർ സംസ്ഥാന റോഡിന്റെ വളവുകളിൽ കുടുങ്ങാറുണ്ട്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും തകർന്ന മുന്നറിയിപ്പ് ബോർഡുകൾക്ക് പകരമായി പുതിയ ബോർഡുകൾ പുനഃസ്ഥാപിക്കാത്തതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നണ്ടൻകിഴായ വെയർ ഹൗസിനുസമീപം കനാൽ കൾവെർട്ടും വളവും ഉള്ള റോഡിൽ രണ്ടാഴ്ചക്കിടെ എട്ടിലധികം വാഹനാപകടങ്ങൾ ഉണ്ടായിട്ടും കൾവെർട്ടിന്റെ വീതി വർധിപ്പിക്കാനോ തകർന്ന റിഫ്ലക്ടീവ് ബോർഡുകൾ പുനഃസ്ഥാപിക്കാനോ പൊതുമരാമത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞദിവസം രണ്ട് അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് റിഫ്ലക്ടീവ് ബോർഡുകൾ താൽക്കാലികമായി പുനഃസ്ഥാപിക്കാൻ എത്തിയതെന്ന് നാട്ടുകാരനായ ഹനീഫ പോത്തമ്പാടം പറഞ്ഞു. അപകടവളവുകൾ നികത്തി പുൽച്ചെടികൾ പൂർണമായുംനീക്കം ചെയ്ത് മുന്നറിയിപ്പ് ബോർഡുകളും സീബ്രാലൈനുകളും ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ സർക്കാർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.