അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. അംഗൻവാടിക്ക് മുകൾ ഭാഗത്ത് സൈലന്റ്വാലി വനം റെയ്ഞ്ച് പരിധിയിലെ വനത്തിന് സമീപത്തെ നീര്‍ച്ചാലില്‍ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് തൊട്ടടുത്ത റബർ തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ജഡം കണ്ടത്. വിവരമറിയിച്ച പ്രകാരം വനപാലകര്‍ സ്ഥലത്തെത്തി. ഏകദേശം മൂന്ന് വയസ്സ് പ്രായം മതിക്കുന്ന പെണ്‍പുലിയാണ് ചത്തത്. പ്രത്യക്ഷത്തില്‍ പുലിയുടെ ശരീരത്തില്‍ പരിക്കുകളോ മറ്റോ കാണാനില്ലെന്നാണ് വനപാലകര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
സൈലന്റ് വാലി വനം റെയ്ഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുലിയുടെ ജഡം അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റിലേക്ക് മാറ്റി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച അമ്പലപ്പാറ വനം ഔട്ട്പോസ്റ്റിലായിരിക്കും പോസ്റ്റ്മോര്‍ട്ടം നടക്കുകയെന്നറിയുന്നു. ഷെഡ്യൂള്‍ ഒന്നില്‍പെട്ട വന്യജീവിയായതിനാല്‍ രണ്ട് വെറ്ററിനറി ഡോക്ടര്‍മാര്‍, സൂവോളജിസ്റ്റ്, എന്‍.ടി.സി.എ പ്രതിനിധി, വാര്‍ഡ് അംഗം എന്നിവരടങ്ങുന്ന അഞ്ചംഗ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം നടക്കുക. സാമ്പിളുകള്‍ രാസപരിശോധനക്കും അയക്കും. ഈ വര്‍ഷം മണ്ണാര്‍ക്കാട് മേഖലയില്‍ രണ്ടാമത്തെ പുലിയാണ് ചാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കുന്തിപ്പാടത്ത് വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലെ കോഴിക്കൂടിന്റെ കമ്പിവലയില്‍ കുടുങ്ങിയ ആണ്‍പുലി ചത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.