പാലക്കാട് ഫോറസ്റ്റ് ഡിവിഷണല്‍ ഓഫിസില്‍ സ്ഥാപിച്ച ഏര്‍ലി വാണിങ് സിസ്റ്റം വനം മന്ത്രി എ.കെ. ശശീന്ദ്രന്
ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏര്‍ലി വാണിങ് സിസ്റ്റം മനുഷ്യ- വന്യജീവി സംഘര്‍ഷ പരിഹാരത്തിലേക്കുള്ള മികച്ച കാല്‍വെപ്പാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. മനുഷ്യ- വന്യജീവി സംഘര്‍ഷം എന്ന സംസ്ഥാനത്തെ വലിയൊരു സാമൂഹ്യപ്രശ്നത്തിന് പരിഹാരം കാണാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമായി പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ നടപ്പാക്കിയ ഏര്‍ലി വാര്‍ണിങ് സിസ്റ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരുന്നുണ്ടെന്ന് അറിയിക്കുന്നതാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. ഈ സംവിധാനം ഫലപ്രദമാണെന്ന് കണ്ടാല്‍ തീര്‍ച്ചയായും സമാനമായ പ്രശ്നങ്ങളുള്ള മേഖലയിലേക്ക് വ്യാപിപ്പിക്കുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ എ.പ്രഭാകരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി.
ജില്ല പഞ്ചായത്ത് അംഗം വി.കെ. ജയപ്രകാശ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.ഇന്ദിര, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആര്. ബിന്ദു, സുനിത അനന്തകൃഷ്ണന്, എം.വി. സജിത, വന്യജീവി വിഭാഗം ഉത്തരമേഖല ഫോറസ്റ്റ്സ് ചീഫ് കണ്‍സര്‍വേറ്ററും പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ്സ് ചീഫ് കണ്‍സര്‍വേറ്റര്‍ കൂടിയായ ടി. ഉമ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കൂടിയായ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഭരണം) പ്രമോദ് ജി.കൃഷ്ണന്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസഫ് തോമസ്, മറ്റ് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏര്‍ലി വാണിങ് സിസ്റ്റം എന്ത്?
ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നതിന് മുമ്പ് വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങള്‍ എത്തുന്ന അവസരത്തില്‍ തന്നെ മുന്‍കൂട്ടി അറിവ് ലഭിക്കുന്നതിന് വേണ്ടിയാണ് നിര്‍മിതബുദ്ധിയുടെ സഹയാത്തോടെ ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
ഏത് പ്രതികൂല സാഹചര്യത്തിലും രാത്രിയിലും പകലും പ്രവൃത്തിക്കുന്നതും 500 മുതല്‍ 1200 മീറ്റര്‍ വരെ ദൂരപരിധിയില്‍ സഞ്ചാരപഥത്തിലുള്ള ആന, പുലി മുതലായ വന്യജീവികളുടെ സാന്നിധ്യം മനസിലാക്കാന്‍ കഴിയുന്നതുമായ അത്യാധുനിക തെര്‍മല്‍ ക്യാമറകളും നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയാണിത്. ഇവ ഉപയോഗിച്ച് വന്യജീവികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ കേന്ദ്രീകൃത കണ്ട്രോള് റൂമിലെത്തിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യുകയും ഈ വിവരം നിമിഷങ്ങള്‍ക്കുള്ളില്‍ ജനങ്ങളെ അറിയിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുതിപ്പാറ, മായാപുരം എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.