ബെമൽ കൈമാറ്റം മാർച്ച് 31നകം; ആസ്തിയിൽ കണ്ണുവെച്ച് സ്വകാര്യ കമ്പനികൾ

പാലക്കാട്: പൊതുമേഖല സ്ഥാപനമായ ബെമലിന്‍റെ ഉടമസ്ഥാവകാശം നേടാൻ മത്സരിക്കുന്ന സ്വകാര്യ കമ്പനികളുടെ ലക്ഷ്യം റിയൽ എസ്റ്റേറ്റ് കച്ചവടം. ബെമലിന് ഓഹരി വിലയായി നിശ്ചയിച്ച 1800 കോടി രൂപക്ക് സ്വകാര്യ കമ്പനികളുടെ കൈവശമെത്തുന്നത് 25,000 കോടി രൂപയുടെ സർക്കാർ ആസ്തി. ഒരു വർഷമായി തുടരുന്ന തൊഴിലാളി സമരം അവഗണിച്ചാണ് കേന്ദ്ര സർക്കാർ ഓഹരി വിൽപനയുമായി മുന്നോട്ടുപോകുന്നത്. മാർച്ച് 31ന് ടെൻഡർ ഉറപ്പിക്കും. ബെമലിന്‍റെ (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) ഓഹരി വിറ്റഴിക്കാൻ 2019 ജനുവരിയിലാണ് കേന്ദ്ര സർക്കാർ താൽപര്യപത്രം ക്ഷണിച്ചത്. കേന്ദ്ര സർക്കാറിന്‍റെ കൈവശമുള്ള 54 ശതമാനം ഓഹരിയിൽ 26 ശതമാനമാണ് വിറ്റഴിക്കുന്നത്. മാനേജ്മെന്‍റ് അധികാരവും ഓഹരി വാങ്ങുന്ന കമ്പനിക്കാകും. രണ്ട് വിദേശ കമ്പനികൾ ഉൾപ്പെടെ ആറ് കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചത്. ഓരോ വർഷവും കേന്ദ്ര സർക്കാറിന് കോടികൾ ലാഭം ഉണ്ടാക്കിത്തരുന്ന, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന ഒന്നിൽപെട്ട കമ്പനിയാണിത്. മെട്രോ റെയിൽ കോച്ചുകൾ, സൈനിക ട്രക്കുകൾ എന്നിവയാണ് ബെമൽ പ്രധാനമായും നിർമിക്കുന്നത്. ബംഗളൂരു നഗരത്തിൽ 110 ഏക്കറും മൈസൂരുവിൽ 200 ഏക്കറും കോലാറിൽ 2400 ഏക്കറും കഞ്ചിക്കോട്ട് 145 ഏക്കറും ബെമലിനുണ്ട്. ബംഗളൂരുവിൽ ഒരു ചതുരശ്ര അടി സ്ഥലത്തിന് 25,000 രൂപയാണ് വിപണിവില. ചെന്നൈ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലും ബെമലിന് ഭൂമിയുണ്ട്. ഇതുൾപ്പെടെ 56,000 കോടി രൂപ ആസ്തിയുള്ള മിനിരത്ന ഒന്നിൽപെട്ട സ്ഥാപനമാണ് ഓഹരിവില കണക്കാക്കി തുച്ഛ വിലയ്ക്ക് വിൽക്കുന്നത്. ബെമൽ ഭൂമിയിലാണ് സ്വകാര്യ കുത്തകകൾ കണ്ണുവെക്കുന്നത്. 2020-21ൽ 3557 കോടി വിറ്റുവരവും 93 കോടി ലാഭവുമുണ്ടാക്കിയ ബെമലിന് അടുത്ത മൂന്ന് വർഷത്തേക്ക് 10,000 കോടി രൂപയുടെ ഉൽപാദനത്തിനും കരാർ ലഭിച്ചിട്ടുണ്ട്. മുംബൈ മെട്രോയുടെ 4000 കോടിയുടെ ഓർഡർ ഉൾപ്പെടെയാണിത്. ഓഹരി വിറ്റഴിക്കലിനെതിരെ പാലക്കാട് അടക്കം വിവിധ സംസ്ഥാനങ്ങളിലെ ആറു നിർമാണ യൂനിറ്റുകളിലും പത്ത് റീജനൽ ഓഫിസുകളിലും നാല് സർവിസ് സൻെററുകളിലും ജീവനക്കാർ അനിശ്ചിതകാല സമരത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.